യുനെസ്‌കോയുടെ സാഹിത്യ നഗരപദവി നേടിയെടുക്കാന്‍ തയ്യാറെടുത്ത് കോഴിക്കോട്

യുനെസ്‌കോയുടെ സാഹിത്യ നഗരപദവി നേടിയെടുക്കാന്‍ തയ്യാറെടുത്ത് കോഴിക്കോട്

കോഴിക്കോട്: യുനെസ്‌കോയുടെ സാഹിത്യനഗരപദവി നേടിയെടുക്കാന്‍ കോഴിക്കോട് നഗരം തയ്യാറെടുക്കുന്നു. യുനെസ്‌കോയുടെ സാഹിത്യനഗരപദവി നേടാനുള്ള കോര്‍പ്പറേഷന്‍ ശ്രമത്തിന്റെ ഭാഗമായി വിവിധ മേഖലയിലുള്ള വിദഗ്ധരുമായി ചര്‍ച്ച നടത്തി. മേയര്‍ ഡോ. ബീനാ ഫിലിപ്പിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

അടുത്തഘട്ടത്തില്‍ സാഹിത്യനഗര (സിറ്റി ഓഫ് ലിറ്ററേച്ചര്‍) ശൃംഖലയിലുള്ള പ്രാഗ് സര്‍വകലാശാലാ പ്രതിനിധികളുമായി ഓണ്‍ലൈന്‍ ചര്‍ച്ച നടത്തും. പ്രസാധകര്‍, മാധ്യമപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി പല മേഖലകളിലുള്ളവരെ ഉള്‍ക്കൊള്ളിച്ചായിരിക്കും 14ന് ഉച്ചയ്ക്ക് 2.30ന് യോഗം ചേരുന്നത്.

കിലയുടെ സഹായത്തോടെയാണ് കോര്‍പ്പറേഷന്‍ പ്രവര്‍ത്തനം. പ്രാഗ് സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ഥിനി ലുഡ്മില കൊളഷോവ കോഴിക്കോട്ടെത്തി ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നുണ്ട്. ഇതിനിടെ തന്നെ ചെറുതും വലുതുമായ 70 പ്രസാധകരെ കണ്ടെത്തി.

പത്രസ്ഥാപനങ്ങള്‍, കോളജുകള്‍, എഴുത്തുകാര്‍ എന്നിവരെയെല്ലാം കണ്ടു. ലൈബ്രറികള്‍, പുസ്തകക്കൂട്ടായ്മകളാല്‍ എന്നിവയാലെല്ലാം സമ്പന്നമാണ് കോഴിക്കോടെന്ന് വ്യക്തമായതായി ലുഡ്മില പറഞ്ഞു. അയറിന്‍ ആന്‍ ആന്റണി, നിഹാരിക എന്നിവരും ലുഡ്മിലയ്ക്കൊപ്പം ഗവേഷണത്തിലുണ്ട്.

കോഴിക്കോട്ടെ എഴുത്തുകാര്‍, സംഗീതം, സംസ്‌കാരികം തുടങ്ങിയ മേഖലകള്‍, വീട്ടില്‍ത്തന്നെ ലൈബ്രറിയുള്ളവര്‍, കാലിക്കറ്റ് സര്‍വകലാശാലയുടെ ഇടപെടല്‍ തുടങ്ങി സാഹിത്യ നഗരമെന്ന ആശയത്തിന് ഊന്നല്‍ നല്‍കുന്ന ഒരു സാഹിത്യമാപ്പ് കൂടി തയ്യാറാക്കണമെന്ന് പലരും അഭിപ്രായപ്പെട്ടു.

പുതിയ കാലത്തിന്റെ സാധ്യതകള്‍, ഡിജിറ്റല്‍ ഇടങ്ങള്‍ എന്നിവയ്ക്കെല്ലാം പ്രാധാന്യം നല്‍കും. എഴുത്തുകാര്‍, മാധ്യമ പ്രതിനിധികള്‍, ഡോക്ടര്‍, ആര്‍ക്കിടെക്ട്, അധ്യാപകര്‍, പ്രസാധകര്‍ തുടങ്ങിയവരെല്ലാം അഭിപ്രായം പങ്കുവെച്ചു. കോഴിക്കോടിന്റെ സാധ്യതകള്‍ മനസിലാക്കാനും പഠിക്കാനും ഗവേഷണ സംഘത്തെ തയ്യാറാക്കുന്നുണ്ട്.

കോഴിക്കോടിന്റെ ചരിത്രം, വര്‍ത്തമാനം, ഭാവി എന്നിവയില്‍ ഊന്നിയായിരിക്കും സാഹിത്യ നഗരത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുക. 2023ലാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ അപേക്ഷ നല്‍കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.