തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പൊലീസ് നടത്തി വരുന്ന ഓപ്പറേഷന്‍ തൂഫാന്‍ വന്‍ വിജയത്തിലേക്ക്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അറസ്റ്റിലായവരുടെ ആകെ എണ്ണം പതിനായിരം പിന്നിട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ വ്യാപക പരിശോധനകളില്‍ 74 പേര്‍ കൂടി പിടിയിലായതോടെയാണ് ആകെ അറസ്റ്റ് 10015 ആയി ഉയര്‍ന്നത്. ഇതുവരെ വിവിധ ജില്ലകളിലായി 9280 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
മയക്ക് മരുന്ന് മാഫിയകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് ഈ ദൗത്യത്തിലുടനീളം പൊലീസ് സ്വീകരിച്ച് വരുന്നത്. വന്‍ തോതിലുള്ള ലഹരി വസ്തുക്കളാണ് ഇതുവരെ നടത്തിയ തിരച്ചിലുകളില്‍ പിടിച്ചെടുത്തത്. ഇതിനോടകം 8,289.409 ഗ്രാം എം.ഡി.എം.എയും 1004.784 കിലോഗ്രാം കഞ്ചാവും 2,382 കഞ്ചാവ് ചെടികളും കണ്ടുകെട്ടിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നിന്നുമാത്രം 47.322 ഗ്രാം എം.ഡി.എം.എയും 25.451 കിലോഗ്രാം കഞ്ചാവും 501 കഞ്ചാവ് ചെടികളും പൊലീസ് പിടിച്ചെടുത്തു.
സ്മാള്‍, മീഡിയം, കൊമേഴ്‌സ്യല്‍ ക്വാണ്ടിറ്റികളിലായി എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 38 കേസുകളും കോട്പ പ്രകാരം 46 കേസുകളും അവസാന ഘട്ട പരിശോധനയില്‍ ചുമത്തിയിട്ടുണ്ട്. കേസുകളുടെ എണ്ണത്തില്‍ കോഴിക്കോട് സിറ്റിയാണ് സംസ്ഥാനത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 929 കേസുകളാണ് ഇവിടെ ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് മലപ്പുറം ജില്ലയിലാണ്. 875 കേസുകളിലായി 999 പേരെയാണ് മലപ്പുറത്ത് പൊലീസ് പിടികൂടിയത്.
എഴുനൂറിലധികം കേസുകള്‍ വീതം രജിസ്റ്റര്‍ ചെയ്ത് കൊച്ചി സിറ്റിയും പാലക്കാടുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. എന്നാല്‍ ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കണ്ണൂര്‍ റൂറലിലാണ്. 137 കേസുകളിലായി 139 പേരാണ് ഇവിടെ പിടിയിലായത്.
ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുന്നതിനൊപ്പം അതി ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടക്കുന്നുണ്ട്. നാളിതുവരെ 9,147 ബോധവല്‍ക്കരണ ക്ലാസുകളും 578 കൗണ്‍സിലിങുകളും സംഘടിപ്പിച്ചു കഴിഞ്ഞു. കൂടാതെ യുവതലമുറയെ ലഹരി വലയില്‍ നിന്ന് സംരക്ഷിക്കുന്നതിനായി സ്‌കൂള്‍, കോളജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ 6,561 ലഹരി വിരുദ്ധ പരിപാടികളും സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചു വരുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.