മെക്സിക്കോയില്‍ രണ്ട് മുതിര്‍ന്ന ജെസ്യൂട്ട് വൈദികര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; സംഭവം പള്ളിയില്‍ അഭയം തേടിയെത്തിയ ആളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ

മെക്സിക്കോയില്‍ രണ്ട്  മുതിര്‍ന്ന ജെസ്യൂട്ട് വൈദികര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; സംഭവം പള്ളിയില്‍ അഭയം തേടിയെത്തിയ ആളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ

മെക്‌സിക്കോ സിറ്റി: മെക്സിക്കോയില്‍ പള്ളിയിലുണ്ടായ ആക്രമണത്തില്‍ രണ്ട് മുതിര്‍ന്ന ജെസ്യൂട്ട് വൈദികര്‍ കൊല്ലപ്പെട്ടു. വടക്കന്‍ മെക്‌സിക്കോയിലെ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായ ചിഹുവാഹുവ സംസ്ഥാനത്തെ വിദൂര പര്‍വത മേഖലയിലാണു സംഭവം.

ചിഹുവാഹുവയിലെ സെറോകാഹുയിയില്‍ സേവനം ചെയ്തിരുന്ന ഫാ. ജാവിയര്‍ കാംപോസ്, ഫാ. ജോക്വിന്‍ മോറ എന്നീ വൈദികരാണ് ഇന്നലെ തിങ്കളാഴ്ച ആയുധധാരിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആയുധധാരിയില്‍ നിന്ന് രക്ഷപ്പെടാന്‍ അഭയം തേടി പള്ളിയിലേക്ക് ഓടിക്കയറിയ ഒരാളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് വൈദികരുടെയും ജീവന്‍ നഷ്ട്ടമായതെന്ന് ജെസ്യൂട്ട് സമൂഹത്തിന്റെ മെക്‌സിക്കോ പ്രവിശ്യയുടെ അധ്യക്ഷന്‍ ഫാ. ലൂയിസ് ജെറാര്‍ഡോ മോറോ പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങളും അക്രമികള്‍ കൊണ്ടുപോയി. അഭയം തേടിയെത്തിയ ആളും വെടിയേറ്റു കൊല്ലപ്പെട്ടു.

മയക്കുമരുന്നുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളുടെ പേരില്‍ കുപ്രസിദ്ധി നേടിയതാണ് ഈ മേഖല. മയക്കുമരുന്ന് ഉല്‍പ്പാദന കേന്ദ്രം കൂടിയാണ് സെറോകാഹുയി.

സംഭവത്തെ അപലപിച്ച ഫാ. മാഡ്രിഡ് അതിവേഗ അന്വേഷണം വേണമെന്നും ഇടവകയില്‍ അവശേഷിക്കുന്ന രണ്ട് വൈദികരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. മൃതദേഹങ്ങള്‍ വീണ്ടെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അക്രമത്തില്‍ ജെസ്യൂട്ട് ആഗോള സമൂഹത്തിന്റെ അധ്യക്ഷന്‍ ഫാ. ആര്‍തുറോ സോസയും ദുഃഖം പ്രകടിപ്പിച്ചു. വാര്‍ത്തയില്‍ ഞെട്ടലും ദുഃഖവും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ചിന്തകളും പ്രാര്‍ത്ഥനകളും മെക്‌സിക്കോയിലെ ജെസ്യൂട്ട് സമൂഹത്തിനും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമുണ്ടെന്നും അക്രമ സംഭവങ്ങള്‍ക്ക് അറുതി വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയിലാണ് ലോകത്ത് വൈദികര്‍ക്കു നേരെ ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്നത്. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിനിടയില്‍ മെക്‌സിക്കോയില്‍ മാത്രം അറുപതോളം വൈദികര്‍ വ്യക്തമായ കാരണങ്ങളില്ലാതെ കൊല്ലപ്പെട്ടെന്ന് ചര്‍ച്ച് ഇന്‍ നീഡ് സംഘടന രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.