17 ബാങ്കുകളില്‍ നിന്നായി 34615 കോടി രൂപ; തട്ടിപ്പ് കേസില്‍ ഡിഎച്ച്എഫ്എല്‍ ഡയറക്ടര്‍മാര്‍ക്കെതിരെ സിബിഐ കേസ്

17 ബാങ്കുകളില്‍ നിന്നായി 34615 കോടി രൂപ; തട്ടിപ്പ് കേസില്‍ ഡിഎച്ച്എഫ്എല്‍ ഡയറക്ടര്‍മാര്‍ക്കെതിരെ സിബിഐ കേസ്

ന്യൂഡല്‍ഹി: തട്ടിപ്പ് കേസില്‍ ഡിഎച്ച്എഫ്എല്‍ ഡയറക്ടര്‍മാര്‍ക്കെതിരെ സിബിഐ കേസെടുത്തു. 17 ബാങ്കുകളില്‍ നിന്നായി 34615 കോടി രൂപ തട്ടിച്ച സംഭവത്തിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്. ദേവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് (ഡിഎച്ച്എഫ്എല്‍) എന്ന കമ്പനിയുടെ ഡയറക്ടര്‍മാരായ കപില്‍ വധാവന്‍, ധീരജ് വധാവന്‍ എന്നിവര്‍ക്കെതിരേയാണ് കേസ്.

ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും വലിയ ബാങ്ക് തട്ടിപ്പാണ് ഡിഎച്ച്എഫ്എല്‍ നടത്തിയത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭവന വായ്പാ സ്ഥാപനമാണ് ഡിഎച്ച്എഫ്എല്‍. രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്നായി നടത്തിയ ഈ തട്ടിപ്പ് സംബന്ധിച്ച് 2022 ഫെബ്രുവരിയിലാണ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ സിബിഐക്ക് പരാതി നല്‍കുന്നത്. 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ 42,871.42 കോടി രൂപയുടെ കബളിപ്പിക്കല്‍ നടന്നതായാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.

രേഖകകളില്‍ കൃത്രിമം കാട്ടി, ബാങ്കുകളുടെ കുടിശിക തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തുകയും ബാങ്കുകള്‍ക്ക് 34,615 കോടി രൂപ നഷ്ടം വരുത്തിയതായും സിബിഐയുടെ എഫ്ഐആറില്‍ വ്യക്തമാക്കുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 9898 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. കാനറാബാങ്കില്‍ നിന്നും 4022 കോടി, പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 3802 കോടി എന്നിങ്ങനെ 17 ബാങ്കുകളില്‍ നിന്നായാണ് രാജ്യം കണ്ട ഏറ്റവും വലിയ തട്ടിപ്പ് നടത്തിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.