മുഖ്യമന്ത്രിയുടെ മറന്ന് വച്ച ബാഗ് എത്തിക്കാന്‍ ഡിപ്ലോമാറ്റിക് ചാനല്‍ ഉപയോഗിച്ചതെന്തിന്?; സഭയില്‍ ചോദ്യങ്ങളെറിഞ്ഞ് മാത്യു കുഴല്‍ നാടന്‍

മുഖ്യമന്ത്രിയുടെ മറന്ന് വച്ച ബാഗ് എത്തിക്കാന്‍ ഡിപ്ലോമാറ്റിക് ചാനല്‍ ഉപയോഗിച്ചതെന്തിന്?; സഭയില്‍ ചോദ്യങ്ങളെറിഞ്ഞ് മാത്യു കുഴല്‍ നാടന്‍

തിരുവനന്തപുരം: ഗള്‍ഫ് യാത്രക്കിടയില്‍ നാട്ടില്‍ മറന്ന് പോയ ബാഗ് എത്തിക്കാന്‍ എന്തിനാണ് മുഖ്യമന്ത്രി ഡിപ്ലോമാറ്റിക് ചാനല്‍ ഉപയോഗിച്ചതെന്ന ചോദ്യവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച് നിയമസഭയിലെ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് മൂവാറ്റുപുഴ എംഎല്‍എ ചോദ്യ ശരങ്ങള്‍ക്കൊണ്ട് ഭരണപക്ഷത്തെ നിശബ്ദരാക്കിയത്.

കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മറന്ന് വച്ച ബാഗ് ലോകത്തിന്റെ ഏത് കോണിലും മണിക്കൂറുകള്‍ക്കുള്ളില്‍ എത്തിക്കാനുള്ള കഴിവില്ലാത്തവരാണോ കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

സ്വപ്ന സുരേഷ് എന്ന അവതാരം എങ്ങനെയാണ് സെക്രട്ടേറിയറ്റിലേക്ക് എത്തിയതെന്ന് മുഖ്യമന്ത്രിക്ക് ഓര്‍മയുണ്ടോയെന്നും മാത്യു കുഴല്‍നാടന്‍ തുറന്നടിച്ചു. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിയാണ് സ്വപ്നയെ നിയമിച്ചത്. പി.എസ്.സി. ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുമ്പോള്‍ ഒന്നര ലക്ഷം രൂപ ശമ്പളം നല്‍കിയാണ് സ്വപ്നയെ പി.ഡബ്ല്യു.സി. നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റില്‍ ജേക്ക് ബാലകുമാര്‍ തനിക്ക് മെന്ററെ പോലെയാണെന്ന് കുറിച്ചിരുന്നു. പി.ഡബ്ലയു.സി ഡയറക്ടറായിരുന്നു ബാലകുമാര്‍. വിവാദങ്ങള്‍ ഉയര്‍ന്ന് വന്നപ്പോള്‍ വെബ്സൈറ്റ് അപ്രത്യക്ഷമായി. കുറച്ച് കാലം കഴിഞ്ഞ് വീണ്ടും വെബ്സൈറ്റ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ബാലകുമാറിനെ കുറിച്ചുള്ള വാക്യങ്ങള്‍ മാറ്റിയിരുന്നു. വീണയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിയാണ് ഇക്കാര്യം പറയുന്നതെന്നും കുഴല്‍നാടന്‍ പറഞ്ഞു. എന്ത് മറയ്ക്കാനാണ് ഈ പരാമര്‍ശം പിന്‍വലിച്ചതെന്നും അദ്ദേഹം ചോദിച്ചു.

മെന്ററെ പോലെയാണെന്ന് മകള്‍ പറഞ്ഞ കാര്യം നിഷേധിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. സ്വര്‍ണം പിടിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോ തനിക്ക് നേരിട്ടോ ഒരു ബന്ധവുമില്ലെന്നാണ് ആദ്യം പ്രതികരിച്ചത്. ശിവശങ്കറെ വിളിച്ചുവെന്ന് തെളിഞ്ഞപ്പോള്‍ വിവാദ വനിതയെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വപ്നയെ നിയമിച്ച മുഖ്യമന്ത്രി സ്വപ്നയെ സംരക്ഷിക്കാന്‍ തയ്യാറായി. ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യാന്‍ എന്താണ് അദ്ദേഹം ചെയ്തതെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നുവെന്നും കുഴല്‍നാടന്‍ ഓര്‍മ്മിപ്പിച്ചു.

ക്ലിഫ് ഹൗസില്‍ സ്വപ്ന നിത്യ സന്ദര്‍ശകയാണെന്ന കാര്യം മുഖ്യമന്ത്രിക്ക് നിഷേധിക്കാന്‍ കഴിയമോ. ഒരു സിപിഎം നേതാവിനോ എംഎല്‍എയ്‌ക്കോ ഇല്ലാത്ത പ്രിവിലേജ് സ്വപ്നയ്ക്ക് നല്‍കിയിരുന്നില്ലേയെന്നും മാത്യു കുഴല്‍നാടന്‍ തുറന്നടിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.