എകെജി സെന്റര്‍ ആക്രമണം; അദൃശ്യനായി പ്രതി; അടിയന്തിര പ്രമേയവുമായി പ്രതിപക്ഷം

എകെജി സെന്റര്‍ ആക്രമണം; അദൃശ്യനായി പ്രതി; അടിയന്തിര പ്രമേയവുമായി പ്രതിപക്ഷം

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ സ്ഫോടക വസ്തുവെറിഞ്ഞ കേസില്‍ ഇതുവരേയും പ്രതിയെ പിടിക്കാനാവാതെ പൊലീസ്. സംഭവം നടന്ന് നാലാം ദിവസമായിട്ടും പ്രതിയെ തിരിച്ചറിയാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ എഡിജിപിയും കമ്മീഷണറും നാല് ഡിവൈഎസ്പിമാരും അടക്കം 17 പേരടങ്ങുന്ന സംഘം 'ശക്തമായ' അന്വേഷണമാണ് നടത്തുന്നത്.

അതേസമയം വിഷയം ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും. ബോംബേറ് രാഷ്ട്രീയ നാടകമാണെന്ന് ആരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബോംബെറിലെ ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പി സി വിഷ്ണുനാഥ് എംഎല്‍എ ആണ് നോട്ടീസ് നല്‍കിയത്.

സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന സ്‌കൂട്ടറിലെ യാത്രികന്‍ അക്രമിയല്ലെന്ന് ഇതിനകം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒടുവില്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. എകെജി ഹാളിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് കുന്നുകുഴി ഭാഗത്തേക്ക് അക്രമി കടന്നു എന്ന് മാത്രമാണ് ഇതുവരെയുള്ള അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

സ്‌കൂട്ടറിലെത്തിയ ആക്രമിക്ക് സ്ഫോടക വസ്തു കൈമാറിയത് ചുവപ്പ് സ്‌കൂട്ടറിലെത്തിയ യാത്രികനാണെന്ന്‌ പൊലീസ് പറഞ്ഞിരുന്നു. പക്ഷേ ഈ സ്‌കൂട്ടര്‍ യാത്രികന് സംഭവവുമായി ബന്ധമില്ലെന്ന വിശദീകരണമാണ് ഇപ്പോള്‍ പൊലീസ് നല്‍കുന്നത്. നഗരത്തില്‍ തട്ടുകട നടത്തുന്ന ഇയാള്‍ അക്രമി അല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.

അതേസമയം ഒന്നിലേറെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും അക്രമി സഞ്ചരിച്ച സ്‌കൂട്ടര്‍ തിരിച്ചറിയാന്‍ പോലും കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. 70-ഓളം സിസിടിവി ക്യാമറകളാണ് അന്വേഷണ സംഘം പരിശോധിച്ചത്. സ്‌ഫോടകവസ്തു എറിഞ്ഞയാള്‍ ഇടറോഡുകളിലൂടെ മെഡിക്കല്‍ കോളേജ് ഭാഗത്തേക്കാണ് പോയതെന്ന് പൊലീസ് പറയുന്നു. പ്രദേശത്തിന്റെ ഭൂമിശാസ്ത്രം കൃത്യമായി അറിയുന്ന ആളാണ് അക്രമി എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.