കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്ര തൃണമൂല്‍ കോണ്‍ഗ്രസിനെ ട്വിറ്ററില്‍ പിന്തുടരുന്നത് അവസാനിപ്പിച്ചു. പാര്‍ട്ടിയും എംപിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നതിനിടെയാണ് മഹുവയുടെ നീക്കം. കാളിയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് വിവാദ എംപിയെ ശാസിച്ചിരുന്നു.
കാളി തന്നെ സംബന്ധിച്ചിടത്തോളം മാംസം കഴിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്ന ദേവതയാണെന്നും ചില സ്ഥലങ്ങളില്‍ അവര്‍ക്ക് വിസ്‌കി പോലും സമര്‍പ്പിക്കാറുണ്ടെന്നും മൊയിത്ര പറഞ്ഞിരുന്നു. ഇന്ത്യാ ടുഡേയുടെ കോണ്‍ക്ലേവ് ഈസ്റ്റില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മഹുവ മൊയിത്രയുടെ പ്രതികരണം.
ഇതിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസിനകത്ത് തന്നെ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മഹുവ മൊയിത്രയെ അടുത്ത കാലത്ത് മമത ബാനര്‍ജി പരസ്യമായി ശാസിച്ചിരുന്നു. പാര്‍ട്ടിക്കു മുകളില്‍ പറക്കാനാണ് മഹുവ ശ്രമിക്കുന്നതെന്നായിരുന്നു മമതയുടെ വിമര്‍ശനം.
മഹുവയെ എത്രയും പെട്ടെന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു. പ്രവാചക നിന്ദ വിഷയത്തില്‍ നുപൂര്‍ ശര്‍മയെ തള്ളിയ മഹുവ ഹിന്ദു വിശ്വാസത്തിന്റെ കാര്യം വന്നപ്പോള്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26