സൗജന്യ വാര്‍ത്താവിതരണം: ടെക് കമ്പനികള്‍ ഇനി പ്രതിഫലം നല്‍കേണ്ടി വരും; ഐ.ടി നിയമ ഭേദഗതി പരിഗണനയില്‍

 സൗജന്യ വാര്‍ത്താവിതരണം: ടെക് കമ്പനികള്‍ ഇനി പ്രതിഫലം നല്‍കേണ്ടി വരും; ഐ.ടി നിയമ ഭേദഗതി പരിഗണനയില്‍

ന്യൂഡല്‍ഹി: രാജ്യത്തെ മാധ്യമ സ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ആപ്പിള്‍ പോലുള്ള ബഹുരാഷ്ട്ര ടെക് കമ്പനികള്‍ സൗജന്യമായി ലഭ്യമാക്കുന്ന നിലവിലെ രീതി അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.

പത്രങ്ങളുടെയും ഡിജിറ്റല്‍ ന്യൂസ് സ്ഥാപനങ്ങളുടെയും വാര്‍ത്ത ഉപയോഗിച്ചാല്‍ അതിന് ന്യായമായ പ്രതിഫലം ഉറപ്പാക്കുന്ന സംവിധാനമാണ് പരിഗണിക്കുന്നത്. ഓസ്‌ട്രേലിയ, ഫ്രാന്‍സ്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ നിയമ നിര്‍മാണത്തിലൂടെ ടെക് കമ്പനികളുടെ സൗജന്യ വാര്‍ത്താ വിതരണം ഈയിടെ അവസാനിപ്പിച്ചിരുന്നു.

സെര്‍ച്ച് എന്‍ജിനുകളും ടെക് കമ്പനികളും ഉപയോഗിക്കുന്ന വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് പ്രതിഫലം ഉറപ്പാക്കണമെന്ന് പത്രസ്ഥാപനങ്ങളുടെ ഐക്യവേദിയായ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഐ.ടി നിയമത്തിലെ ഭേദഗതിയിലൂടെ ഇന്ത്യയിലും ഇത് നടപ്പാക്കുമെന്ന് കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഡിജിറ്റല്‍ പരസ്യ മേഖലയുടെ വിപണി പ്രബലരായ ടെക് കമ്പനികള്‍ കൈപ്പിടിയിലാക്കിയിരിക്കുകയാണ്. രാജ്യത്തെ മാധ്യമസ്ഥാപനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. മാധ്യമങ്ങള്‍ക്ക് ഈ കമ്പനികളുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ പോലുമുള്ള സാഹചര്യമില്ല. അതിനാല്‍, വിഷയം നിയമപരമായി നേരിടുമെന്ന് മന്ത്രി പറഞ്ഞു.

സെര്‍ച്ച് എന്‍ജിനു പുറമേ യൂട്യൂബും സ്വന്തമായുള്ള ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സാപ്പ് എന്നിവയുടെ മാതൃസ്ഥാപനമായ മെറ്റാ, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ആമസോണ്‍, ട്വിറ്റര്‍ എന്നീ കമ്പനികള്‍ക്കാകും നിയമം പ്രധാനമായും ബാധകമാവുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.