ന്യൂഡല്‍ഹി: തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും, തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന കുട്ടികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലാണ് ഇന്ത്യ ആശങ്ക അറിയിച്ചത്. ഏറെ അപകടകരവും ആശങ്കാജനകവുമായ പ്രവണതയെന്നാണ് യുഎന്നിലെ ഇന്ത്യന്‍ അംബാസിഡറായ ആര്‍. രവീന്ദ്ര ഇതിനെ വിശേഷിപ്പിച്ചത്.
തീവ്രവാദ സംഘടനകളിലേക്ക് കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നു എന്നത് ഏറെ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഇത്തരം ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. തീവ്രവാദ സംഘടനകളില്‍ സജീവ അംഗങ്ങളായോ മനുഷ്യ കവചമായോ കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും രവീന്ദ്ര വ്യക്തമാക്കി.
കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിന് എല്ലാ രാജ്യങ്ങളുടേയും കൂട്ടായ പ്രവര്‍ത്തനം അത്യാവശ്യമാണ്. യുഎന്നിലെ അംഗരാജ്യങ്ങള്‍ ഇതിന് മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണക്കാരെ ഭീഷണിപ്പെടുത്താനും മറ്റുമായി കുട്ടികളെ അവര്‍ ഉപയോഗിക്കുകയാണ്. ഇത് നാള്‍ക്കുനാള്‍ വര്‍ധിച്ച് വരുന്നു എന്നത് ഏറെ ആശങ്കയുണ്ടാക്കുന്നു.
ലോകത്തില്‍ പലയിടത്തും യുദ്ധത്തിന്റെ പേരില്‍ കഷ്ടപ്പെടുന്നതും അതിന്റെ ദുരിതങ്ങള്‍ക്ക് കൂടുതല്‍ ഇരയാകുന്നതും കുട്ടികളാണ്. അതിന്റെ പ്രത്യാഘാതം നിസാരമല്ല. നമ്മള്‍ ശക്തമായി തന്നെ ഇതിനെതിരെ നടപടികള്‍ സ്വീകരിക്കണം. യുഎന്നിന്റെ അത്തരം നീക്കങ്ങളെ ഇന്ത്യ പിന്തുണയ്ക്കുമെന്നും രവീന്ദ്ര അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26