കൃഷി-ധന വകുപ്പുകള്‍ തമ്മില്‍ ശീതസമരം; കര്‍ഷക ക്ഷേമനിധിയുടെ കാര്യം കട്ടപ്പൊക

കൃഷി-ധന വകുപ്പുകള്‍ തമ്മില്‍ ശീതസമരം; കര്‍ഷക ക്ഷേമനിധിയുടെ കാര്യം കട്ടപ്പൊക

തിരുവനന്തപുരം: സംസ്ഥാന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കര്‍ഷകരുടെ കാര്യം അതിലും കഷ്ടമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രചാരണത്തില്‍ പ്രധാന ഇനമായിരുന്നു കര്‍ഷക ക്ഷേമനിധി ബോര്‍ഡ്. കര്‍ഷകര്‍ക്ക് 5000 രൂപ പെന്‍ഷന്‍ നല്‍കുന്നത് ഉള്‍പ്പടെ ലക്ഷ്യമിട്ട് രൂപവല്‍ക്കരിച്ച കര്‍ഷക ക്ഷേമ നിധി ബോര്‍ഡ് ഇപ്പോള്‍ വകുപ്പുകളുടെ തര്‍ക്കത്തെ തുടര്‍ന്ന് ഊരാക്കുടുക്കില്‍പ്പെട്ടിരിക്കുകയാണ്.

പെന്‍ഷന്‍ തുകയെ ചൊല്ലിയുള്ള ധന, കൃഷി വകുപ്പുകളുടെ ശീതസമരത്തെ തുടര്‍ന്നാണ് പദ്ധതി പ്രതിസന്ധിയില്‍ ആയത്. ആരോടു ചര്‍ച്ച ചെയ്യാതാണ് പരമാവധി പെന്‍ഷന്‍ തുകയായ 5000 രൂപ നിശ്ചയിച്ചതെന്നാണ് ധന വകുപ്പിനെ ചൊടിപ്പിക്കുന്നത്. പദ്ധതിക്ക് അംഗീകാരം തേടിയുള്ള ഫയല്‍ കഴിഞ്ഞ ഒന്‍പതുമാസമായി ധനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അനങ്ങിയിട്ടില്ലെന്നാണ് വിവരം.

തിരഞ്ഞെടുപ്പിന് ആറു മാസം മുമ്പേ ക്ഷേമനിധി ബോര്‍ഡിന് സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. എന്നാല്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ പദ്ധതിക്ക് അംഗീകാരം നല്‍കിയില്ല. ഇതിനുള്ള ഫയല്‍ മന്ത്രിസഭയുടെ മുമ്പാകെ വന്ന് ഉത്തരവിറങ്ങിയാല്‍ മാത്രമേ ബോര്‍ഡിന് പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങാനാകൂ.

പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 50 ലക്ഷത്തോളം കര്‍ഷകരുണ്ട് സംസ്ഥാനത്ത്. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കര്‍ഷക സംഘത്തില്‍ മാത്രം 39 ലക്ഷത്തോളം കര്‍ഷകരുണ്ട്. ബോര്‍ഡിന്റെ പ്രവര്‍ത്തനം മന്ദഗതിയില്‍ ആയതോടെ രജിസ്‌ട്രേഷന്‍ നടപടികളും ഇഴയുകയാണ്. കര്‍ഷകന് നല്‍കുന്ന 5000 രൂപ പെന്‍ഷന്‍ സര്‍ക്കാരിന് ബാധ്യതയാകുമോയെന്ന സംശയമാണ് ധനവകുപ്പ് ഉന്നയിച്ചത്. സര്‍ക്കാരിന്റെ ഗതി ഇങ്ങനെയൊക്കെ ആണെങ്കിലും മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ശമ്പളം കൂട്ടുന്ന കാര്യത്തിലോ, മന്ത്രി സ്ഥാനം രാജിവച്ച സജി ചെറിയാന്റെ പേഴ്‌സണല്‍ സ്റ്റാഫിന് ജോലി നല്‍കുന്ന കാര്യത്തിലോ സര്‍ക്കാര്‍ ഒരു കുറവും വരുത്തിയിട്ടില്ല.

എന്നാല്‍, തനതു വരുമാനത്തില്‍ നിന്നു തന്നെ ഈ തുക കണ്ടെത്താനാകുമെന്ന് കൃഷി വകുപ്പ് മറുപടി നല്‍കി. ഇതിനുള്ള ഒട്ടേറെ സ്രോതസുകള്‍ കര്‍ഷക ക്ഷേമനിധി ബോര്‍ഡ് നിയമത്തില്‍ത്തന്നെ പറയുന്നുണ്ടെന്നും കൃഷി വകുപ്പ് വ്യക്തമാക്കിയിരുന്നു. അതേസമയം കൃഷി മന്ത്രി പി പ്രസാദിന് പദ്ധതി നടത്തിപ്പിന്റെ ക്രെഡിറ്റ് പോകുമെന്ന ചിന്തയാണ് ധന വകുപ്പിന്റെ മെല്ലപ്പോക്കിന് കാരണമെന്നാണ് മറ്റൊരു സൂചന.

സംസ്ഥാനത്തെ കര്‍ഷകരുടെ സര്‍വോന്മുഖ ക്ഷേമം ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ കൃഷി വകുപ്പുമായി ചേര്‍ന്ന് നടപ്പിലാകുന്ന പദ്ധതിയാണ് കേരള കര്‍ഷക ക്ഷേമനിധി. 2019 ഡിസംബര്‍ 20നു നിയമസഭ ഏകകണ്ഠമായി പാസാക്കിയ ആക്ടിന്റെ അടിസ്ഥാനത്തില്‍ 2020 ഒക്ടോബര്‍ 14നാണ് കര്‍ഷക ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വന്നത്.

സംസ്ഥാനത്ത് കാര്‍ഷിക വൃത്തികൊണ്ട് ഉപജീവനം ചെയ്യുന്ന ഏതൊരു കര്‍ഷകന്റെയും ക്ഷേമത്തിനായും ഐശ്യര്യത്തിനാവും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും യുവ തലമുറയെ കാര്‍ഷിക വൃത്തിയിലേക്ക് ആകര്‍ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ സംവിധാനം രൂപം കൊണ്ടിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.