കോവിഡ് മരണക്കണക്കില്‍ കേരളം രണ്ടാമത്; ഏറ്റവും കൂടുതല്‍ മരണം മഹാരാഷ്ട്രയില്‍: റിപ്പോര്‍ട്ട് പുറത്ത് വിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം

കോവിഡ് മരണക്കണക്കില്‍ കേരളം രണ്ടാമത്; ഏറ്റവും കൂടുതല്‍ മരണം മഹാരാഷ്ട്രയില്‍:  റിപ്പോര്‍ട്ട് പുറത്ത് വിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് ജൂലൈ 28 വരെ മരിച്ചത് 5,26,211 പേര്‍.
മഹാരാഷ്ട്രയില്‍ 1,48,088 മരണം.
കേരളത്തില്‍ 70,424 പേര്‍.


ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 5,26,211 പേര്‍ കോവിഡ് ബാധിതരായി മരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് എം.പി ജെബി മേത്തറിന്റെ ചോദ്യത്തിന് മറുപടിയായി ഇക്കഴിഞ്ഞ ജൂലൈ 28 വരെയുള്ള കണക്കാണ് ആരോഗ്യ മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചത്.

ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ടു ചെയ്തത് മഹാരാഷ്ട്രയിലാണ്. രണ്ടാമത് കേരളവും. മഹാരാഷ്ട്രയില്‍ 1,48,088 പേര്‍ മരിച്ചെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. കേരളത്തില്‍ 70,424 പേര്‍ കേരളത്തില്‍ കോവിഡ് ബാധിതരായി മരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേ സമയം ഒരിടവേളത്ത് ശേഷം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 17,135 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1,37,057 ആയി. 3.69 ശതമാനമാണ് ടിപിആര്‍. 24 മണിക്കൂറിനിടെ 47 കോവിഡ് മരണമാണ് സ്ഥിരീകരിച്ചത്.

കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് ഇപ്പോഴും കൂടുതല്‍ രോഗബാധിതരുള്ളത്. തെലങ്കാനയിലും രോഗികളുടെ എണ്ണം കൂടുകയാണ്. മൂന്നാം തരംഗത്തിന് ശേഷം തെലങ്കാനയില്‍ ഇതാദ്യമായി രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. ഫെബ്രുവരി മാസത്തിന് ശേഷം ആദ്യമായാണ് തെലങ്കാനയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടക്കുന്നത്.

രാജ്യത്ത് ഇതുവരെ നല്‍കിയ ആകെ വാക്‌സിനുകളുടെ എണ്ണം 204.84 കോടി കടന്നു. 2,71,69,995 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്‌സിന്‍ നല്‍കിയത്. 12 മുതല്‍ 14 വയസ് പ്രായമുള്ളവരുടെ വിഭാഗത്തില്‍ ഇതുവരെ 3.91 കോടിയില്‍ കൂടുതല്‍ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൗമാരക്കാര്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2022 മാര്‍ച്ച് 16 നാണ് ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 75 ദിവസത്തെ പ്രത്യേക ഡ്രൈവിന്റെ ഭാഗമായി 18 നും 75 നും ഇടയില്‍ പ്രായമുള്ളവര്‍ക്കായി പ്രഖ്യാപിച്ച സൗജന്യ കരുതല്‍ ഡോസ് വിതരണം പുരോഗമിക്കുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.