കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നോട്ടയില്‍ കുത്തിയത് 1.29 കോടി ജനങ്ങള്‍; എഡിആര്‍ റിപ്പോര്‍ട്ട് പുറത്ത്

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നോട്ടയില്‍ കുത്തിയത് 1.29 കോടി ജനങ്ങള്‍; എഡിആര്‍ റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നടന്ന പൊതു തെരഞ്ഞെടുപ്പുകളില്‍ 1.29 കോടി ആളുകള്‍ നോട്ടയില്‍ കുത്തിയെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍), നാഷണല്‍ ഇലക്ഷന്‍ വാച്ച് (ന്യൂ) എന്നിവ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് നോട്ടയ്ക്ക് ലഭിച്ച വോട്ടിന്റെ കണക്ക് പുറത്തുവിട്ടത്.

ഒരു സ്ഥാനാര്‍ത്ഥികളെയും അനുകൂലിക്കാത്ത വോട്ടര്‍മാര്‍ക്ക് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ വോട്ടിങ് മെഷീനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് നോട്ട. ഡല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ശരാശരി 64,53,652 ആളുകള്‍ നോട്ടയില്‍ കുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലാണ് നോട്ടയ്ക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ഗോപാല്‍ ഗഞ്ച് മണ്ഡലത്തില്‍ നിന്ന് മാത്രം നോട്ടയ്ക്ക് കുത്തിയത് 51,660 പേരാണ്. ഏറ്റവും കുറവ് വോട്ട് ലക്ഷദ്വീപില്‍ നിന്നുമാണ്. നൂറ് വോട്ടര്‍മാരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാതെ നോട്ട തെരഞ്ഞെടുത്തത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ 2020ലാണ് നോട്ടയ്ക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്. ബിഹാറില്‍ 7,49,360 ആളുകളാണ് നോട്ട തെരഞ്ഞെടുത്തത്. 2022 ആയപ്പോള്‍ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടപ്പുകളിലുമായി 0.70 ശതമാനം വോട്ടുകള്‍ മാത്രമാണ് നോട്ടക്ക് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അരുണാചല്‍ പ്രദേശിലെ ദിരാംഗ്, അലോംഗ് ഈസ്റ്റ്, യച്ചുലി, തുടങ്ങിയ മണ്ഡലങ്ങളില്‍ നിന്ന് നോട്ടയ്ക്ക് വോട്ടൊന്നും ലഭിച്ചിട്ടില്ല.

അതേസമയം ഏതെങ്കിലും മണ്ഡലത്തില്‍ നോട്ടയ്ക്ക് മറ്റ് സ്ഥാനാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ വോട്ട് ലഭിച്ചാല്‍ ഒരു സ്ഥാനാര്‍ത്ഥിയെയും വിജയിയായി പ്രഖ്യാപിക്കരുതെന്നും മുന്‍ വര്‍ഷങ്ങളില്‍ മത്സരിച്ച അതേ സ്ഥാനാര്‍ത്ഥികളെ വീണ്ടും മത്സരിപ്പിക്കാന്‍ അനുവദിക്കരുതെന്നും എഡിആര്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.