പാക്കിസ്ഥാനെ കാത്തിരിക്കുന്നത് മോശം ദിനങ്ങള്‍; ലങ്കയുടെ പാതയിലെന്ന മുന്നറിയിപ്പുമായി ധനമന്ത്രി

പാക്കിസ്ഥാനെ കാത്തിരിക്കുന്നത് മോശം ദിനങ്ങള്‍; ലങ്കയുടെ പാതയിലെന്ന മുന്നറിയിപ്പുമായി ധനമന്ത്രി

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയുടെ വക്കത്താണെന്ന് ധനമന്ത്രി മിഫ്താഹ് ഇസ്മായിലിന്റെ മുന്നറിയിപ്പ്. വരും ദിനങ്ങള്‍ നിര്‍ണായകമാണ്. ശ്രീലങ്കയ്ക്കു സംഭവിച്ച പ്രതിസന്ധിയും തകര്‍ച്ചയും പാക് സമ്പദ്‌വ്യവസഥയും നേരിടേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

പാക്കിസ്താന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു മന്ത്രി സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വ്യക്തമാക്കിയത്. 'ഈ നിലയില്‍ ഒരു രാജ്യത്തിനും വളരാനും സ്ഥിരത കൈവരിക്കാനും സാധിക്കില്ല.

അടുത്ത മൂന്ന് മാസത്തേക്ക് ഇറക്കുമതിയില്‍ യാതൊരു വര്‍ധനവും ഞാന്‍ അനുവദിക്കുകയില്ല. വ്യക്തമായൊരു പോളിസിയുമായി ഞങ്ങള്‍ വരും. എനിക്ക് വേറെ വഴിയില്ല', മന്ത്രിയെ ഉദ്ധരിച്ച് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ രാജിവെക്കുന്ന സമയത്ത് പാകിസ്താന്‍ കറന്‍സിയുടെ മൂല്യം കുത്തനെ കൂപ്പുകുത്തിയിരുന്നു. ഡോളറിന് 240 റുപ്പിയിലേക്ക് എത്തിയിരുന്നു. നിലവില്‍ ഒരു ഡോളറിന് 223.71 എന്നതാണ് പാക് റുപ്പിയുടെ മൂല്യം. പാക്കിസ്ഥാന്റെ വിദേശകടം വര്‍ധിക്കുകയും വരുമാനം കൂപ്പുകുത്തുകയും ചെയ്യുന്ന അവസ്ഥയാണ് നിലവില്‍.

ലോക ബാങ്ക് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ പാക്കിസ്ഥാന് സാമ്പത്തിക സഹായം നല്‍കാന്‍ മടിക്കുകയാണ്. തീവ്രവാദത്തിന് സഹായം നല്‍കുകയാണെന്ന ആരോപണവും അവരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.