യു.യു ലളിത് അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; നിയമന ഉത്തരവില്‍ ഒപ്പിട്ട് രാഷ്ട്രപതി

യു.യു ലളിത് അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; നിയമന ഉത്തരവില്‍ ഒപ്പിട്ട് രാഷ്ട്രപതി

ന്യൂഡല്‍ഹി: ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി സുപ്രീം കോടതി ജഡ്ജി യു.യു ലളിതിനെ നിയമിച്ചു. നിയമന ഉത്തരവില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവച്ചു. ഈ മാസം 27 ന് അദേഹം ചുമതലയേല്‍ക്കും. സൂപ്രീം കോടതിയുടെ 49 മത് ചീഫ് ജസ്റ്റിസാകും ലളിത്.

ഓഗസ്റ്റ് 26 ന് സ്ഥാനമൊഴിയുന്ന എന്‍.വി രമണയുടെ പിന്‍ഗാമിയായിട്ടാണ് ജസ്റ്റിസ് യു.യു ലളിതിനെ നിയമിക്കുന്നത്. ഓഗസ്റ്റ് 27 ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു ജസ്റ്റിസ് ലളിതിന് സത്യവാചകം ചൊല്ലി കൊടുക്കും. നവംബര്‍ എട്ടിന് വിരമിക്കുന്ന ലളിതന്റെ കാലാവധി 76 ദിവസം മാത്രമായിരിക്കും. 2021 ഏപ്രില്‍ നാലിനാണ് ജസ്റ്റിസ് രമണ രാജ്യത്തെ സമുന്നത കോടതിയുടെ മുഖ്യ ന്യായധിപനായി ചുമതലയേറ്റെടുത്തത്.

കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജുജു ജസ്റ്റിസ് എന്‍.വി രമണയോട് തന്റെ പിന്‍ഗാമിയെ നിര്‍ദേശിക്കാന്‍ കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു.

അഭിഭാഷക വൃത്തിയില്‍ നിന്ന് നേരിട്ട് ന്യായാധിപനായി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് യു.യു ലളിത്. 1971 ല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ജസ്റ്റിസ് എസ്.എം സിക്രിയാണ് ആദ്യത്തെയാള്‍.

2014 ഓഗസ്റ്റ് 13 നാണ് ലളിത് സുപ്രീംകോടതി ജഡ്ജിയായത്. മുത്തലാഖ് നിരോധനം, ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതിയില്‍ രാജകുടുംബത്തിന് അംഗത്വം, ചര്‍മത്തില്‍ തൊട്ടില്ലെങ്കിലും പോക്‌സോ പ്രകാരം കുറ്റകരം തുടങ്ങി നിരവധി വിധി പ്രസ്താവങ്ങള്‍ യു.യു ലളിത് നടത്തിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.