കൂനമ്മാക്കല്‍ തോമാ കത്തനാര്‍ക്ക് ഭാരതത്തിന്റെ വലിയ മല്‍പാന്‍ പദവി

കൂനമ്മാക്കല്‍ തോമാ കത്തനാര്‍ക്ക് ഭാരതത്തിന്റെ വലിയ മല്‍പാന്‍ പദവി

കോട്ടയം: പ്രസിദ്ധ സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ദനുമായ കൂനമ്മാക്കല്‍ തോമാ കത്തനാരുടെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് സുറിയാനി ഭാഷാ പഠനത്തിനും പൈതൃക ഗവേഷണത്തിനുമായി സ്ഥാപിതമായ സീരി (St. Ephrem Ecumenical Research Institute, Kottayam) അദ്ദേഹത്തിന് ഭാരതത്തിന്റെ വലിയ മല്പാന്‍ പദവി നല്‍കി ആദരിച്ചു. റൂബി ജൂബിലി (നാല്‍പതാം വാര്‍ഷികം) ആഘോഷിക്കുന്ന സീരിയില്‍ അദേഹം ദീര്‍ഘകാലം അധ്യാപകനും ഡീന്‍ ഓഫ് സ്റ്റഡീസും ആയിരുന്നു.

1955 നവംബര്‍ 15 ന് കോട്ടയം ജില്ലയിലെ രാമപുരത്താണ് കൂനമ്മാക്കല്‍ തോമാ കത്തനാര്‍ ജനിച്ചത്. പാലാ രൂപതയില്‍ വൈദികനായ അദേഹം ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് സുറിയാനി ഭാഷയില്‍ ഡോക്ടര്‍ ബിരുദം നേടിയിട്ടുണ്ട്. സുറിയാനി സഭാ ചരിത്രത്തെപ്പറ്റിയും മാര്‍ അപ്രേം ഉള്‍പ്പെടെയുള്ള ആദ്യകാല ദൈവശാസ്ത്ര എഴുത്തുകാരെപ്പറ്റിയും നിരവധി ലേഖനങ്ങള്‍ അദ്ദേഹം അന്തര്‍ദേശീയ ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിരവധി ഗ്രന്ഥങ്ങളും ലേഖന പരമ്പരകളും അദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേംബ്രിഡ്ജ്, ലണ്ടന്‍, ഓക്‌സ്ഫഡ്, ഉപ്‌സല തുടങ്ങിയ സര്‍വകലാശാലകളിലും, ദമാസ്‌കസ്, ബാഗ്ദാദ്, ജര്‍മനി, എത്യോപ്യയിലെ ആഡിസ് അബാബ, ഉജ്ജയിന്‍, വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം തുടങ്ങിയ സ്ഥലങ്ങളിലും അദേഹം പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും അധ്യാപനം നടത്തുകയും ചെയ്തിട്ടുണ്ട്.

മലയാളം ഭാഷയെ സുറിയാനി ലിപിയില്‍ എഴുതുന്ന പുരാതന സമ്പ്രദായമായ കര്‍ശോന്‍ രീതിയെപറ്റി ഏറ്റവും ആധികാരികമായ പഠനം നടത്തിയിട്ടുള്ള വ്യക്തികൂടിയാണ് അദേഹം. വിശ്വപ്രസിദ്ധ സുറിയാനി പണ്ഡിതനായ ഡോ. സെബാസ്റ്റ്യന്‍ ബ്‌റോക്കിന്റെ ശിഷ്യനുമാണ്. കോട്ടയം ജില്ലയില്‍ കുറവിലങ്ങാട്, കാപ്പുംതലയില്‍ സ്ഥിതി ചെയ്യുന്ന സുറിയാനി പഠന കേന്ദ്രവും സന്യാസ ആശ്രമവുമായ ബേസ് അപ്രേം നസ്രാണി ദയറയുടെ സ്ഥാപകനും അദേഹമാണ്.

സിറിയക് കത്തോലിക്ക പാത്രിയാര്‍ക്കീസ് ഇഗ്‌നാത്തിയോസ് ജോസഫ് മൂന്നാമന്‍ യോനാന്‍ ബാവായാണ് പദവി പ്രഖ്യാപിച്ചത്. ഭാരതത്തിലെ എല്ലാ പൗരസ്ത്യ സഭകളില്‍ നിന്നും മെത്രാന്മാരും വൈദികരും അല്‍മായരും സന്നിഹിതരായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.