ഇന്ത്യയുടെ ആശങ്ക മറികടന്ന് ചൈനീസ് ചാരക്കപ്പലിന് ശ്രീലങ്കയില്‍ നങ്കൂരമിടാന്‍ അനുമതി

ഇന്ത്യയുടെ ആശങ്ക മറികടന്ന് ചൈനീസ് ചാരക്കപ്പലിന് ശ്രീലങ്കയില്‍ നങ്കൂരമിടാന്‍ അനുമതി

കൊളംബോ: ഇന്ത്യയുടെ ആശങ്കകള്‍ വകവയ്ക്കാതെ ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ്-5 ന് നങ്കൂരമിടാന്‍ അനുമതി നല്‍കി ശ്രീലങ്ക. ചൈനീസ് കപ്പല്‍ ലങ്കന്‍ തീരത്തെത്തുന്നതിന് അനുമതി നല്‍കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എന്തുകൊണ്ട് അനുമതി നല്‍കരുതെന്ന ചോദ്യത്തിന് ഇന്ത്യ തൃപ്തികരമായ മറുപടി നല്‍കാത്തതിനാലാണ് അനുമതി നല്‍കിയതെന്ന് ശ്രീലങ്കന്‍ ഹാര്‍ബര്‍ മാസ്റ്റര്‍ നിര്‍മല്‍ പി. സില്‍വ വ്യക്തമാക്കി.

ചൈനീസ് മേല്‍നോട്ടത്തിലുള്ള ഹംബന്‍ടോട്ട തുറമുഖത്ത് നങ്കൂരമിടാനാണ് ലങ്കന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരിക്കുന്നത്. കപ്പലിന് ഓഗസ്റ്റ് 16 മുതല്‍ 22 വരെ ഇവിടെ തുടരും.

ചൈനയുടെ യുവാന്‍ വാങ്-5 കപ്പല്‍ ഗവേഷണത്തിനും സര്‍വേയ്ക്കുമായാണ് ഉപയോഗിക്കുന്നത് എന്നാണ് ചൈനയുടെ അവകാശവാദം. എന്നാല്‍ ചാരവൃത്തിക്ക് ഉപയോഗിക്കാവുന്ന കപ്പലാണ് ഇതെന്നാണ് പറയപ്പെടുന്നത്. ഇതാണ് ഇന്ത്യയെ ആശങ്കയിലാക്കിയിരിക്കുന്നത്.

ഇന്ത്യയുടെ സൈനിക നീക്കങ്ങളുള്‍പ്പെടെയുള്ള വിവരങ്ങള്‍ കപ്പല്‍ ചോര്‍ത്തിയെടുത്തേക്കാമെന്നാണ് ഇന്ത്യയുടെ ആശങ്ക. ഇന്ത്യന്‍ സമുദ്രത്തിലും ശ്രീലങ്കയിലും ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനവും ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്.

ഓഗസ്റ്റ് 11-ന് ശ്രീലങ്കയിലെ ഹംബന്‍ടോട്ട തുറമുഖത്ത് നങ്കുരമിടാന്‍ ചൈന ശ്രീലങ്കയോട് അനുമതി തേടിയിരുന്നു. എന്നാല്‍ ഇന്ത്യ ആശങ്കയറിയിച്ചതിനു പിന്നാലെ യാത്ര വൈകിപ്പിക്കണമെന്ന് ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് 11 മുതല്‍ 17 വരെയാണ് ശ്രീലങ്കന്‍ തീരത്ത് നങ്കൂരമിടാന്‍ ചൈനീസ് കപ്പല്‍ അനുമതി തേടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.