ബിഹാറില്‍ മന്ത്രിസഭ വികസിപ്പിച്ചു: 31 പുതിയ മന്ത്രിമാര്‍; തേജ് പ്രതാപും സ്ഥാനമേറ്റു, ഇടതു പാര്‍ട്ടികള്‍ ഇല്ല

ബിഹാറില്‍ മന്ത്രിസഭ വികസിപ്പിച്ചു: 31 പുതിയ മന്ത്രിമാര്‍; തേജ് പ്രതാപും സ്ഥാനമേറ്റു, ഇടതു പാര്‍ട്ടികള്‍ ഇല്ല

പറ്റ്ന: ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാഗഡ്ബന്ധന്‍ മന്ത്രിസഭ വികസിപ്പിച്ചു. ആര്‍ജെഡിയില്‍ നിന്ന് 16 പേര്‍ ഉള്‍പ്പടെ 31 പുതിയ മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.

ജെഡിയുവില്‍ നിന്ന് പതിനൊന്നും കോണ്‍ഗ്രസില്‍ നിന്ന് രണ്ടും മന്ത്രിമാരാണ് ഉള്ളത്. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുടെ ഒരംഗവും ഒരു സ്വതന്ത്രനും മന്ത്രിമാരായി സ്ഥാനമേറ്റു. ഇടതുപാര്‍ട്ടികള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഇല്ല.

ലാലു പ്രസാദ് യാദവിന്റെ മൂത്തമകന്‍ തേജ് പ്രതാപും മന്ത്രിസഭയിലെത്തിയിട്ടുണ്ട്. പിന്നോക്ക വിഭാഗത്തില്‍ നിന്നുളളവര്‍ക്കാണ് മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം. കഴിഞ്ഞ സര്‍ക്കാരില്‍ മുസ്ലീം വിഭാഗത്തില്‍ നിന്ന് ഒരു മന്ത്രിയാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് അഞ്ച് ആയി. മന്ത്രിമാരില്‍ പട്ടികജാതിക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. കോണ്‍ഗ്രസ് ഇത്തവണ ദളിത് വിഭാഗത്തില്‍ നിന്നും മുസ്ലീം വിഭാഗത്തില്‍ നിന്നും ഉള്ളവരെയാണ് മന്ത്രിമാരാക്കിയത്.

ഈ മാസം പത്തിനാണ് നിതീഷും തേജസ്വിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാര്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷവുമായി ചേര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

മഹാസഖ്യത്തില്‍ 79 എംഎല്‍എമാരുള്ള ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. നിതീഷിന്റെ ജെഡിയുവിന് 45 സീറ്റുകളാണ് ഉള്ളത്. കോണ്‍ഗ്രസിന് 19, സിപിഐ എംഎല്ലിന് 12, സിപിഎമ്മിനും സിപിഐക്കും രണ്ട് വീതം എംഎല്‍എമാരാണുള്ളത്. പാര്‍ട്ടിയെ പിളര്‍ത്തി അട്ടിമറി ശ്രമം നടത്തിയെന്നാരോപിച്ചാണ് നിതീഷ് കുമാര്‍ ബിജെപി ബന്ധം ഉപേക്ഷിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.