'മോന്ത' ചുഴലിക്കാറ്റ് കര തൊട്ടു: കനത്ത മഴ, ജനങ്ങളെ ഒഴിപ്പിച്ചു; വിമാന, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

'മോന്ത' ചുഴലിക്കാറ്റ് കര തൊട്ടു: കനത്ത മഴ, ജനങ്ങളെ ഒഴിപ്പിച്ചു; വിമാന, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'മോന്ത' ചുഴലിക്കാറ്റ് ആന്ധ്രാ തീരം തൊട്ടു. ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും കാക്കിനടയ്ക്കും ഇടയിലാണ് 'മോന്ത' കര തൊട്ടത്. അടുത്ത രണ്ട് മണിക്കൂറിനുള്ളില്‍ കാറ്റ് പൂര്‍ണമായും കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

മണിക്കൂറില്‍ 90 മുതല്‍ 110 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആന്ധ്രയുടെ തീരപ്രദേശം, റായലസീമ, തെലങ്കാന, ഒഡിഷ, തെക്കന്‍ ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്.

മധ്യ, വടക്കന്‍ ആന്ധ്രാപ്രദേശില്‍ മണിക്കൂറില്‍ 92 മുതല്‍ 117 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ആന്ധ്രാപ്രദേശിലെ 39 മണ്ഡലങ്ങളില്‍ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. ദുരിതബാധിതര്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ മുഖ്യമന്ത്രി എന്‍. ചന്ദ്ര ബാബു നായിഡു എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബുധനാഴ്ച വൈകുന്നേരം മുതല്‍ വ്യാഴാഴ്ച പുലര്‍ച്ചെ വരെ തെക്കന്‍ ഒഡിഷയിലും തെക്കന്‍ ഛത്തീസ്ഗഡിലും കിഴക്കന്‍ തെലങ്കാനയിലും ചില പ്രദേശങ്ങളില്‍ മണിക്കൂറില്‍ 60-70 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

നിരവധി വിമാന സര്‍വീസുകളും നൂറോളം ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി. ചിലത് വഴി തിരിച്ചു വിട്ടു.

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ആന്ധ്രാ തീരത്തു നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കി. ഏഴ് ജില്ലകളില്‍ ആന്ധ്രാ സര്‍ക്കാര്‍ രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.