സത്യം ചെയ്യിച്ചിട്ടും ഗോവയില്‍ രക്ഷയില്ല; മുന്‍ മുഖ്യമന്ത്രി അടക്കം എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്

സത്യം ചെയ്യിച്ചിട്ടും ഗോവയില്‍ രക്ഷയില്ല; മുന്‍ മുഖ്യമന്ത്രി അടക്കം എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്

പനാജി: എംഎല്‍എമാരായി തിരഞ്ഞെടുക്കപ്പെട്ടാല്‍ കൂറുമാറില്ലെന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനാര്‍ത്ഥികളെക്കൊണ്ട് സത്യം ചെയ്യിച്ചിട്ടും ഗോവയില്‍ കോണ്‍ഗ്രസിന് രക്ഷയില്ല. ഓപ്പറേഷന്‍ താമരയില്‍ കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് ഉള്‍പ്പെടെ എട്ട് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറാനൊരുങ്ങുകയാണ്.

കൂറുമാറാനൊരുങ്ങുന്നവരില്‍ കാമത്തിന് പുറമെ, മുന്‍ പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോ, ഡെലിലാ ലോബോ, രാജേഷ് ഫല്‍ദേശായി, കേദാര്‍ നായിക്, സങ്കല്‍പ് അമോങ്കര്‍, അലെക്സിയോ സെക്വേറ, റുഡോള്‍ഫ് ഫെര്‍ണാണ്ടസ് എന്നിവരുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്നു രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം ബിജെപിയില്‍ ചേരാന്‍ തീരുമാനമെടുക്കുകയായിരുന്നു. ഇക്കാര്യം എംഎല്‍എമാര്‍ സ്പീക്കറെ അറിയിച്ചതായും ബിജെപി സംസ്ഥാന പ്രസിഡന്റ് സദാനന്ദ് ഷെഡ് തനാവാഡെ അറിയിച്ചു. ഗോവയില്‍ കോണ്‍ഗ്രസിന് 11 എംഎല്‍എമാരാണുള്ളത്.

രണ്ടു മാസം മുമ്പും കോണ്‍ഗ്രസില്‍ നിന്നും എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ ബിജെപി ശ്രമം നടത്തിയിരുന്നു. ദിഗംബര്‍ കാമത്തും മൈക്കല്‍ ലോബോയും അടക്കം ആറ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ഈ നീക്കം നടക്കാതെ പോയത്.

ഗോവയില്‍ നിലവില്‍ ബിജെപി സര്‍ക്കാരാണ് അധികാരത്തിലുള്ളത്. 40 അംഗ ഗോവ നിയമസഭയില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബിജെപിക്ക് 20 എംഎല്‍എമാരാണുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.