നിതീഷും ലാലുവും ഇന്ന് സോണിയയെ കാണും; പ്രതിപക്ഷ ഐക്യത്തിന് ചരട് വലിച്ച് ബീഹാര്‍ കേസരികള്‍

നിതീഷും ലാലുവും ഇന്ന് സോണിയയെ കാണും; പ്രതിപക്ഷ ഐക്യത്തിന് ചരട് വലിച്ച് ബീഹാര്‍ കേസരികള്‍

ന്യൂഡല്‍ഹി: ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുത്താനുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന് നടക്കും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഹരിയാനയില്‍ പ്രതിപക്ഷ ഐക്യനിരയുടെ ശക്തി പ്രകടനവും നടക്കും.

ബീഹാറിലെ മഹാസഖ്യം മോഡല്‍ രാഷ്ട്രീയ നീക്കമാണ് ദേശീയതലത്തിലും നടത്തുന്നത്. 2024ല്‍ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള ദൗത്യത്തിന് മേല്‍നോട്ടം വഹിക്കുന്നത് നിതീഷ് കുമാറാണ്.

സീതാറാം യെച്ചൂരി,അരവിന്ദ് കെജരിവാള്‍, അഖിലേഷ് യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ തുടര്‍ച്ചയായിട്ടാണ് നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണുന്നത്.

നിതീഷ് കുമാറും സോണിയ ഗാന്ധിയുമായി ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ചയാണ്. പ്രതിപക്ഷ ഐക്യനിരയില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തണമോ എന്ന ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനിടെയാണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയം.
ഹരിയാനയിലെ ഫത്തേഹബാദില്‍ ഇന്ത്യന്‍ നാഷണല്‍ ലോക് ദളിന്റെ റാലിപ്രതിപക്ഷ ഐക്യ നിരയുടെ പ്രധാന ചുവടുവെപ്പായി വിലയിരുത്തുന്നു.

നിതീഷ് കുമാറിനും തേജസ്വി യാദവിനും പുറമെ പ്രതിപക്ഷ നിരയില്‍ നിന്ന് ഭൂപീന്ദര്‍ ഹൂഡ, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍സിപി നേതാവ് ശരദ് പവാര്‍, ഡിഎംകെയുടെ കനിമൊഴി എന്നിവര്‍ പങ്കെടുക്കും.

മമത ബാനര്‍ജിയും ഉദ്ധവ് താക്കറെയും റാലിയുടെ ഭാഗമാക്കുമെന്നാണ് സൂചന. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനും ക്ഷണമുണ്ട്. ആശയക്കുഴപ്പവും ഭിന്നതയും മാറ്റിവെച്ച് പ്രതിപക്ഷം ഒറ്റക്കെട്ടായാല്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പുറത്താക്കാന്‍ കഴിയുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ പൊതു വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.