ഷംഷാബാദ് രൂപതയുടെ സഹായ മെത്രാന്മാർ അഭിഷിക്തരായി

ഷംഷാബാദ് രൂപതയുടെ സഹായ മെത്രാന്മാർ അഭിഷിക്തരായി

ഷംഷാബാദ്: സീറോ മലബാർ സഭയുടെ ഷംഷാബാദ് രൂപതയുടെ രണ്ടു സഹായമെത്രാന്മാർ ഇന്ന് രാവിലെ ഒമ്പതിന് അഭിഷിക്തരായി. ഷംഷാബാദിനടുത്തുള്ള ബാലാപൂരിലെ കെടിആർ ആൻഡ് സികെആർ കൺവൻഷൻ ഹാളിൽ വച്ചായിരുന്നു ചടങ്ങ്. പാലാ രൂപതാംഗമായ മാർ ജോസഫ് കൊല്ലംപറമ്പിൽ, ചങ്ങനാശേരി അതിരൂപതാംഗമായ മാർ തോമസ് പാടിയത്ത് എന്നിവരാണ് നിയുക്ത സഹായമെത്രാന്മാർ.

സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിച്ചു. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് ബിഷപ്പ് മാർ റാഫേൽ തട്ടിൽ എന്നിവർ സഹകാർമികത്വം വഹിച്ചു. അദിലാബാദ് ബിഷപ്പ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ വചന സന്ദേശം നൽകി. തുടർന്നു നടന്ന അനുമോദന സമ്മേളനത്തിൽ തെലുങ്കാന ബിഷപ്സ് കോൺഫറൻസ് സെക്രട്ടറിയും ഏലൂരു ബിഷപ്പുമായ ജയറാവു പോളിമെറാ അധ്യക്ഷത വഹിച്ചു.

പാലാ രൂപതയിലെ നീറന്താനം ഇടവകാംഗമായ റവ.ഡോ. ജോസഫ് കൊല്ലംപറമ്പിൽ ഷംഷാബാദ് രൂപതയുടെ ഗുജറാത്ത് സബർമതി മിഷന്റെ വികാരി ജനറാളായി ശുശ്രഷ ചെയ്തുവരവെയാണ് സഹായമെത്രാനായി തിരഞ്ഞെടുക്കപ്പെടുന്നത്. ഗുജറാത്തിലെ അഹമ്മദാബാദ് മുതൽ ഡാമൻ, ഡ്യു നാഗർ ഹവേലി ദ്വീപുകൾ ഉൾപ്പെടെ അദ്ദേഹത്തിന്റെ അജപാലന അധികാരപരിധിയിൽ വരും.

ചങ്ങനാശേരി അതിരൂപതയിലെ വെട്ടിമുകൾ ഇടവകാംഗമാണ് റവ.ഡോ. തോമസ് പാടിയത്ത്. അതിരൂപത വികാരി ജനറാളായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഉത്തർപ്രദേശിലെ 17 ജില്ലകളും രാജസ്ഥാൻ മുഴുവനും അദ്ദേഹത്തിന്റെ അജപാലന അധികാര പരിധിയിൽ വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.