ഇലന്തൂരിലെ നരബലി: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോര്‍ജ്

ഇലന്തൂരിലെ നരബലി: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: പത്തനംതിട്ട ഇലന്തൂരിലെ നരബലി ഞെട്ടിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ടു സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ട സംഭവം അത്യന്തം ക്രൂരവും ഭയപ്പെടുത്തുന്നതുമാണെന്ന് മന്ത്രി വ്യക്തമാക്കി. കടവന്ത്രയില്‍ രജിസ്റ്റര്‍ ചെയ്ത മിസിങ് കേസിലെ അന്വേഷണത്തിലൂടെയാണ് പൊലീസ് ഈ ക്രൂര സംഭവത്തിന്റെ ചുരുളുകള്‍ അഴിച്ചത്. ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

പരിഷ്‌കൃത സമൂഹത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണിത്. ആലോചിക്കാന്‍ പോലും കഴിയാത്ത ക്രൂരകൃത്യമാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. കൊല്ലപ്പെട്ട സ്ത്രീകളെ തിരുവല്ലയില്‍ എത്തിച്ചത് വന്‍ പ്രതിഫലം വാഗ്ദാനം നല്‍കിയാണെന്നാണ് റിപ്പോര്‍ട്ട്. ലോട്ടറി വില്‍പന തൊഴിലാളികളും നിര്‍ധനരുമായ സ്ത്രീകളെ നീലച്ചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് ഇടനിലക്കാരന്‍ ഷാഫി തിരുവല്ലയിലേക്ക് കൂട്ടിക്കൊണ്ടു പോയത്. നീലച്ചിത്രത്തില്‍ അഭിനയിച്ചാല്‍ പത്ത് ലക്ഷം രൂപ നല്‍കാമെന്നായിരുന്നു ഇവരോട് പറഞ്ഞത്.

കടവന്ത്ര സ്വദേശിയായ റോസിലിന്‍, തമിഴ്നാട് സ്വദേശിയായ പത്മ എന്നിവരെയാണ് തലയറുത്ത് കൊന്നത്.

ഇന്ന് രാവിലെയാണ് നരബലിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്. ഇലന്തൂര്‍ താമസിക്കുന്ന ദമ്പതിമാരായ ഭഗവല്‍ സിങും ലൈലയും പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് മുഹമ്മദ് ഷാഫിയുമാണ് നരബലിയ്ക്ക് പിന്നില്‍. നരബലി നടത്തിയാല്‍ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്ന് ഏജന്റ് വിശ്വസിപ്പിക്കുകയായിരുന്നു.

ബന്ധുവീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് റോസിലിന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് ഇവരുടെ പങ്കാളി വെളിപ്പെടുത്തി. എന്നാല്‍ റോസിലിന്റെ കൂടെ താമസിച്ചിരുന്ന സജീഷിന്റെ ഇടപെടല്‍ സംശയം ജനിപ്പിക്കുന്നതാണെന്ന് മകള്‍ മഞ്ജു ആരോപിച്ചു.

തൃശൂര്‍ വടക്കഞ്ചേരി സ്വദേശിനി റോസിലി കാലടിയില്‍ ലോട്ടറി കച്ചവടം നടത്തി വരവെയാണ് മനുഷ്യബലിയുടെ ഏജന്റ് മുഹമ്മദ് ഷാഫിയുമായി പരിചയപ്പെടുന്നത്. പണം വാഗ്ദാനം ചെയ്ത് ഇലന്തൂരിലെ ദമ്പതികളുടെ വീട്ടിലെത്തിച്ച റോസിലിനോട് കട്ടിലില്‍ കെട്ടിയിട്ടത് പോലെ അഭിനയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് തലയ്ക്ക് അടിച്ചു. പിന്നീട് ലൈലയാണ് ആദ്യം ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കിയത്.

കഴുത്തറത്ത് രഹസ്യഭാഗത്ത് കത്തി കുത്തി കയറ്റി രക്തം പുറത്തേക്ക് ചീറ്റിക്കുകയായിരുന്നു. തുടര്‍ന്ന് ഈ രക്തം ശേഖരിച്ച് ദമ്പതികളുടെ വീടിന് ചുറ്റും തളിക്കുകയായുരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തിരുമു ചികിത്സയും ചെറു കവിതകളുമൊക്കെയായി സാധാരണ ജീവിതം നയിക്കുന്ന സിപിഎം ഇലന്തൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗം ആഭിചാര കൊലക്കേസില്‍ പ്രതിയായതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.