ഇസൈ രാജ ഇളയരാജ 80ന്റെ നിറവില്‍

ഇസൈ രാജ ഇളയരാജ 80ന്റെ നിറവില്‍

വരിയില്‍ പകരുന്ന സംഗീതം മനസിന് എപ്പോഴും കുളിര്‍മ പകര്‍ന്ന് നല്‍കും. വേദനിക്കുമ്പോള്‍ മാത്രമല്ല സന്തോഷിക്കുമ്പോഴും സംഗീതത്തിന് പ്രത്യേക മധുരം ഉണ്ട്. മധുര സംഗീതത്തിനൊപ്പം മാധുര്യമേറിയ ശബ്ദവും കൂടി ആകുമ്പോള്‍ പാട്ടിന്റെ വരികള്‍ അറിയാതെ മൂളാന്‍ സാധിക്കും.

തമിഴ്‌നാട്ടിലെ ചെന്നൈ സ്വദേശിയായ ഇളയരാജ വിവിധ ഇന്ത്യന്‍ ഭാഷകളിലായി ഏതാണ്ട് 4500 ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. എകദേശം 800ല്‍ പരം ചലച്ചിത്രങ്ങള്‍ക്ക് പിന്നണി സംഗീതമൊരുക്കിയിട്ടുണ്ട്.

മലയാളികള്‍ ഇപ്പോഴും പാടിപ്പതിഞ്ഞ കുറെയേറെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് ഇളയരാജയാണ്. മലയാളികളുടെ യാത്രയില്‍ ഇടം പിടിക്കുന്ന തന്നന്നം താനന്നം താളത്തിലാടി എന്ന 1985ലെ മമ്മൂട്ടിയുടെ യാത്ര എന്ന ചിത്രത്തില്‍ തുടങ്ങി പഴശിരാജയിലെ കുന്നത്തെ കൊന്നപ്പൂ വരെ നീളുന്നു. മലയാളികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന, കാലങ്ങള്‍ക്കിപ്പുറവും ആസ്വദിക്കുന്ന ഒരുപാട് നല്ല ഗാനങ്ങള്‍ക്ക് സംഗീതം പകരുവാന്‍ അദ്ദേഹത്തിന് സാധിച്ചു.

1996ല്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രമായിരുന്നു കാലാപാനി. കാലാപാനി ചിത്രത്തിന് ഒരുപാട് സവിശേഷതകളുണ്ട്. ഇന്ത്യയുടെ ചരിത്രം ആയിരുന്ന സംഭവങ്ങളിലൂടെയാണ് ആ ചിത്രം കടന്നുപോകുന്നത്. ഓലക്കുടയും ചൂടി തനിക്ക് പ്രിയപ്പെട്ടവനായ ഗോവര്‍ദ്ധനനെ കാത്തിരിക്കുന്ന പാര്‍വതിയെയും അവരുടെ പ്രണയത്തെയും ഇമ്പമാര്‍ന്ന സംഗീതത്തിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാക്കി.

മലയാളത്തില്‍ നടി ശ്വേതാ മേനോന്റെയും മമ്മൂട്ടിയുടെയും എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് അനശ്വരം. അനശ്വരത്തിലെ താരാപഥം ചേതോഹരം ഇന്നും മൂളാത്ത മലയാളികള്‍ വളരെ ചുരുക്കമാണ്. ഒരുപക്ഷേ പല പരിപാടികള്‍ക്കിടയിലും ശ്വേതാ മേനോന്റെ പ്രവേശനം തന്നെ ഈ ഗാനത്തിന്റെ സംഗീതത്തോട് കൂടിയാണ്.

മലയാളികള്‍ എക്കാലത്തും പാടുവാന്‍ ഇഷ്ടപ്പെടുന്ന കുറെയേറെ ഗാനങ്ങളുള്ള ആ രാത്രി എന്ന ചിത്രത്തിലെ കിളിയെ കിളിയെ, എന്റെ സൂര്യപുത്രിക്ക് എന്ന ചിത്രത്തിലെ രാപ്പാടി പക്ഷിക്കൂട്ടം, ഈ നിര അങ്ങനെ നീണ്ടു പോവുകയാണ്.

സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഇളയരാജയുടെ സംഗീതം വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെ (2003), രസതന്ത്രം (2006), വിനോദയാത്ര (2007), ഇന്നത്തെ ചിന്താവിഷയം (2008), ഭാഗ്യദേവത (2009), കഥ തുടരുന്നു (2010), സ്‌നേഹവീട് (2011) എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ മലയാളികള്‍ നെഞ്ചോട് ചേര്‍ത്തതാണ്. അതിനൊരു കാരണം കൂടി ഉണ്ട് സത്യന്‍ അന്തിക്കാട് എപ്പോഴും കഥ പറയുന്നത് കുടുംബങ്ങളില്‍ നിന്നാണ്.

പ്രണയം, കുടുംബ ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍, പരിഭവങ്ങള്‍, സന്തോഷം ഇതെല്ലാം വരത്തക്ക രീതിയില്‍ ചാലിച്ച വരികള്‍ക്ക് ഇളയരാജായുടെ സംഗീതം കൂടി ആകുമ്പോള്‍ തീര്‍ച്ചയായും മലയാളികളുടെ മനസില്‍ മന്ദാരപ്പൂ പോലെ പാറിപ്പറന്ന് ഗന്ധം പരത്തും.

ഇളയരാജയുടെ സംഗീതത്തിന്റെ പ്രത്യേകത എന്ന് പറയുന്നത് വാല്‍സല്യവും അല്പം പ്രണയവും ഒക്കെ കൂടി ഇടകലര്‍ന്നതാണ്. പ്രണയം ഇഷ്ടപ്പെടാത്തവര്‍ ഇല്ലാതെവരുന്ന കാലത്തോളം അദ്ദേഹത്തിന്റെ ഗാനങ്ങള്‍ മനസില്‍ എന്നും താലോലവും നീറുന്ന നെഞ്ചകങ്ങള്‍ക്ക് ആശ്വാസവും ആകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.