ചിത്രദുര്‍ഗ: കര്‍ണാടകയിലെ ജനങ്ങളെയും അവരുടെ ഭാഷയെയും ആക്രമിച്ചാല്‍ ബിജെപിയും ആര്‍എസ്എസും കോണ്‍ഗ്രസിന്റെ തനിരൂപം കാണേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്. ഭാരത് ജോഡോ യാത്രയ്ക്കിടെ കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
സെന്‍ട്രല്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമേ എഴുതാന്‍ അനുവദിക്കൂയെന്നും ഒരു പ്രാദേശിക ഭാഷയിലും എഴുതാനാകില്ലെന്നും ജെഡിഎസ് നേതാവ് കുമാര സ്വാമിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്.
പരസ്പരം സംസാരിക്കാന്‍ മാത്രമുള്ള ഒന്നല്ല ഭാഷ. ഏതൊരു ഭാഷയും അവരുടെ ചരിത്രവും സംസ്‌കാരവുമാണ്. സ്വന്തം ഭാഷ പറയുന്നതില്‍ നിന്ന് ഒരാളെയും തടയാന്‍ പാടില്ല. ആര്‍എസ്എസും ബി.ജെ.പിയും വളര്‍ത്തിയെടുക്കുന്ന കാര്യങ്ങള്‍ ഇതിനെയെല്ലാം തടയാനാണ്. അവര്‍ക്ക് കന്നട ഒരു ദ്വിതീയ ഭാഷയാണ്. അത് ബഹുമാനിക്കപ്പെടേണ്ട കാര്യമല്ല.
ഞങ്ങളെ സംബന്ധിച്ചിടത്തോളം കന്നടയ്ക്ക് പ്രാഥമിക പ്രാധാന്യമുണ്ട്. എന്തുകൊണ്ടാണ് കന്നടയില്‍ പരീക്ഷകള്‍ നടത്താന്‍ കഴിയാത്തതെന്ന് തൊഴില്‍ രഹിതരായ യുവാക്കള്‍ തന്നോട് ചോദിച്ചതെന്നും രാഹുല്‍ പറഞ്ഞു. കന്നടയില്‍ പരീക്ഷ എഴുതാന്‍ ആളുകളെ അനുവദിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.
കര്‍ണാടകയിലെ ജനങ്ങള്‍ കന്നടയും തമിഴ്‌നാട്ടുകാര്‍ തമിഴും കേരളത്തിലുള്ളവര്‍ മലയാളവും സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് അനുവദിക്കണം. കഴിഞ്ഞ 45 വര്‍ഷത്തിനിടെ രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്നത് എന്തുകൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26