കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നാളെ; അവസാന വട്ട പ്രചരണത്തിൽ തരൂരും ഖാർഗെയും

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നാളെ; അവസാന വട്ട പ്രചരണത്തിൽ തരൂരും ഖാർഗെയും

ന്യൂഡൽഹി: എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പ് നാളെ. എഐസിസിയിലും പിസിസികളിലുമായി 67 ബൂത്തുകളും ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള വോട്ടര്‍മാര്‍ക്കായി ഒരു ബൂത്തും സജ്ജമാക്കിയിട്ടുണ്ട്. രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെയാണ് തിരഞ്ഞെടുപ്പ് നടക്കുക. രഹസ്യ ബാലറ്റിലൂടെയായിരിക്കും വോട്ടെടുപ്പ്. 

വോട്ടെടുപ്പിന് ശേഷം വിമാനമാര്‍ഗം ചൊവ്വാഴ്ച ബാലറ്റ് പെട്ടികള്‍ ന്യൂഡൽഹിയിലെത്തിക്കും. ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. 9376 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗയുടെയും തരൂരിന്‍റെയും പ്രചാരണം ഇന്നവസാനിക്കും. ഖര്‍ഗെയുടെ പ്രചാരണം കര്‍ണ്ണാടകത്തിലും തരൂര്‍ ലഖ്നൗവിലുമായിരിക്കും.

ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന പരിഗണനയില്‍ ഭൂരിപക്ഷം പിസിസികളും നേതാക്കളും ഖര്‍ഗെയെയാണ് പിന്തുണക്കുന്നത്. രഹസ്യ ബാലറ്റില്‍ പ്രതീക്ഷ വയ്ക്കുന്ന തരൂരിന് മധ്യപ്രദേശില്‍ മാത്രമാണ് നല്ല സ്വീകരണം കിട്ടിയത്. 

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികക്കെതിരായ ശശി തരൂരിന്‍റെ പരാതി നേരത്തെ തിരഞ്ഞെടുപ്പ് സമിതി തള്ളിയിരുന്നു. ഖര്‍ഗെക്കും തരൂരിനും നല്‍കിയത് ഒരേ വോട്ടര്‍ പട്ടികയാണെന്ന് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി പറഞ്ഞു. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന പ്രചാരണം ശക്തമാകുന്നതിനിടെ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ രാഹുല്‍ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തിരുന്നു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.