ഇമ്രാന്‍ ഖാന് വന്‍ തിരിച്ചടി; തിരഞ്ഞെടുപ്പില്‍ മത്സരിക്കരിക്കുന്നതിന് അഞ്ച് വര്‍ഷം വിലക്ക്

ഇമ്രാന്‍ ഖാന് വന്‍ തിരിച്ചടി; തിരഞ്ഞെടുപ്പില്‍ മത്സരിക്കരിക്കുന്നതിന് അഞ്ച് വര്‍ഷം വിലക്ക്

ഇസ്ലാമബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് കനത്ത തിരിച്ചടി. അഞ്ച് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇമ്രാന്‍ ഖാന് യോഗ്യത ഉണ്ടായിരിക്കില്ലെന്ന് പാകിസ്ഥാന്‍ ഉന്നത തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

വിദേശ നേതാക്കളില്‍ നിന്ന് ലഭിച്ച സമ്മാനങ്ങള്‍ വില്‍ക്കുകയും ഇതില്‍ നിന്ന് കിട്ടിയ തുക സംബന്ധിച്ച കാര്യങ്ങള്‍ മറച്ചു വച്ചതുമായി ബന്ധപ്പെട്ട് ഇമ്രാനെതിരെ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സിക്കന്ദര്‍ സുല്‍ത്താന്‍ രാജയുടെ നേതൃത്വത്തിലുള്ള നാലംഗ ബഞ്ചാണ് ഇമ്രാനെ അയോഗ്യനാക്കിയത്. 70 കാരനായ ഇമ്രാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കഴിഞ്ഞ ഓഗസ്റ്റില്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. കേസില്‍ വാദം കേട്ട ശേഷം കമ്മീഷന്‍ സെപ്റ്റംബറില്‍ വിധി പറയാന്‍ മാറ്റി.

ഇമ്രാന്‍ ഖാന്‍ അഴിമതി നടത്തിയെന്നും പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ അയോഗ്യനാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബഞ്ച് ഏകകണ്ഠമായി വിധിച്ചു. അഴിമതി നിരോധന നിയമപ്രകാരം ഇമ്രാനെതിരെ നടപടിയെടുക്കുമെന്നും ബഞ്ച് വിധിയില്‍ പറയുന്നു.

തീരുമാനത്തെ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫിന്റെ സെക്രട്ടറി ജനറല്‍ അസദ് ഉമര്‍ അറിയിച്ചു.

അതിനിടെ കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പില്‍ പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് മികച്ച വിജയം സ്വന്തമാക്കിയിരുന്നു. എട്ട് സീറ്റുകളിലേക്ക് നടന്ന ദേശീയ അസംബ്ലി തിരഞ്ഞെടുപ്പില്‍ ആറ് സീറ്റുകളും പാര്‍ട്ടി സ്വന്തമാക്കി. മൂന്നില്‍ രണ്ട് പ്രവിശ്യാ അസംബ്ലി സീറ്റുകളും അവര്‍ പിടിച്ചെടുത്തു. ഇതിന് പിന്നാലെയാണ് ഇമ്രാനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി വന്നത്.

2018 ല്‍ അധികാരത്തില്‍ വന്ന ഖാന്‍ ഔദ്യോഗിക സന്ദര്‍ശന വേളയില്‍ സമ്പന്ന അറബ് ഭരണാധികാരികളില്‍ നിന്ന് വില കൂടിയ സമ്മാനങ്ങള്‍ സ്വീകരിച്ചിരുന്നു. വില കൂടിയ പേനകളും വാച്ചുകളും മറ്റുമായിരുന്നു സമ്മാനമായി ലഭിച്ചത്. ഇത് രാജ്യത്തിന്റെ സമ്പത്തെന്ന നിലയില്‍ മാറ്റുകയും ചെയ്തു.

തോഷഖാന എന്നാണ് ഇങ്ങനെ ലഭിക്കുന്ന സമ്മാനങ്ങള്‍ സൂക്ഷിക്കുന്ന സംവിധാനത്തിന് പറയുന്നത്. പാര്‍ലമെന്റ് അംഗങ്ങള്‍, ഭരണവുമായി ബന്ധപ്പെടുന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ഔദ്യോഗിക യാത്രകളില്‍ ലഭിക്കുന്ന സമ്മാനങ്ങള്‍ ഇത്തരത്തില്‍ സൂക്ഷിക്കാറാണ് പതിവ്.

എന്നാല്‍ തോഷഖാനയില്‍ സൂക്ഷിച്ച തനിക്ക് ലഭിച്ച സമ്മാനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് അദ്ദേഹം തന്നെ പിന്നീട് തിരിച്ചെടുത്ത് വന്‍ ലാഭത്തില്‍ മറിച്ചു വിറ്റുവെന്നാണ് കണ്ടെത്തല്‍. ആദായ നികുതി റിട്ടേണില്‍ വില്‍പ്പന സംബന്ധിച്ച തെളിവുകള്‍ ഹാജാരാക്കുന്നതില്‍ ഇമ്രാന്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.