'മുന്‍പും ശ്രദ്ധയെ കൊല്ലാന്‍ ശ്രമിച്ചു; കരഞ്ഞതോടെ മനസു മാറി': യുവതിയെ കൊന്ന് 35 കഷണങ്ങളാക്കിയ പ്രതി അഫ്താബിന്റെ മൊഴി

'മുന്‍പും ശ്രദ്ധയെ കൊല്ലാന്‍ ശ്രമിച്ചു; കരഞ്ഞതോടെ മനസു മാറി': യുവതിയെ കൊന്ന് 35 കഷണങ്ങളാക്കിയ പ്രതി അഫ്താബിന്റെ മൊഴി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അതിക്രൂരമായി കൊല്ലപ്പെട്ട ശ്രദ്ധ വാല്‍ക്കറെ നേരത്തെയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി പ്രതി അഫ്താബിന്റെ മൊഴി. യുവതിയെ കൊലപ്പെടുത്തിയതിന്റെ പത്തു ദിവസം മുമ്പാണ് ആദ്യത്തെ കൊലപാതക ശ്രമമുണ്ടായത്.

അന്ന് അഫ്താബും ശ്രദ്ധയും തമ്മില്‍ വഴക്കുണ്ടാവുകയും കൊലപ്പെടുത്താനൊരുങ്ങുകയും ചെയ്തു. എന്നാല്‍ ശ്രദ്ധ കരയുകയും വികാരാധീനയാവുകയും ചെയ്തതോടെ തന്റെ മനസ് മാറുകയും കൊലപാതക ശ്രമത്തില്‍ നിന്ന് പിന്മാറുകയും ചെയ്തുവെന്നാണ് അഫ്താബിന്റെ മൊഴി.

വിവാഹം കഴിക്കാത്തതിനാലും മറ്റു സ്ത്രീകളുമായി അഫ്താബ് ബന്ധം പുലര്‍ത്തുന്നതിനെച്ചൊല്ലിയും ഇരുവരും തമ്മില്‍ പതിവായി വഴക്കിട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മറ്റു സ്ത്രീകളുമായി അഫ്താബ് പതിവായി ഫോണില്‍ സംസാരിക്കുന്നത് ശ്രദ്ധിച്ച യുവതി അഫ്താബ് തന്നെ വഞ്ചിക്കുകയാണെന്ന് സംശയിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

അതിനിടെ യുവതിയെ വെട്ടിനുറുക്കിയ ശേഷം വനമേഖലയില്‍ ഉപേക്ഷിച്ച മൃതദേഹ ഭാഗങ്ങളില്‍ ചിലത് പ്രതിയുമായി നടത്തിയ തെളിവെടുപ്പില്‍ പൊലീസ് കഴിഞ്ഞ ദിവസം കണ്ടെടുത്തു. മൃതദേഹ ഭാഗങ്ങള്‍ ഇനി ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കും.

അഫ്താബും ശ്രദ്ധയും താമസച്ചിരുന്ന ഫ്ളാറ്റിലും പൊലീസും ഫൊറന്‍സിക് സംഘവും തെളിവെടുപ്പ് നടത്തി. കൃത്യം നടത്തിയ ശേഷം തെളിവുകളൊന്നും അവശേഷിക്കാതിരിക്കാന്‍ രാസ വസ്തുക്കള്‍ ഉപയോഗിച്ചാണ് പ്രതി ഫ്ളാറ്റിലെ തറ വൃത്തിയാക്കിയത്.

മൃതദേഹാവശിഷ്ടങ്ങള്‍ സൂക്ഷിച്ച ഫ്രിഡ്ജും ഇതേ രീതിയില്‍ വൃത്തിയാക്കിയിരുന്നു. എന്നാല്‍ ഫ്ളാറ്റിലെ അടുക്കളയില്‍ ഫൊറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ രക്തക്കറകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം ഫ്ളാറ്റില്‍ നടത്തിയ തെളിവെടുപ്പില്‍ കൊലപാതകം നടത്തിയ രീതി പ്രതിയെക്കൊണ്ട് പൊലീസ് പുനരാവിഷ്‌കരിച്ചു. വഴക്കുണ്ടായതിന് പിന്നാലെ അഫ്താബ് ശ്രദ്ധയെ മര്‍ദിക്കുകയായിരുന്നു. ഇതോടെ യുവതി ബോധരഹിതയായി നിലത്തു വീണു. തുടര്‍ന്ന് ശ്രദ്ധയുടെ നെഞ്ചില്‍ കയറിയിരുന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് അഫ്താബ് പൊലീസിനോട് പറഞ്ഞത്.

മരണം ഉറപ്പിച്ചതിന് പിന്നാലെയാണ് മൃതദേഹം വെട്ടിനുറുക്കാന്‍ തീരുമാനിച്ചത്. മൃതദേഹാവശിഷ്ടങ്ങള്‍ സൂക്ഷിക്കാനായി ഫ്രിഡ്ജും വാങ്ങി. തുടര്‍ന്ന് മൃതദേഹം 35 കഷണങ്ങളാക്കി വെട്ടിനുറുക്കിയ ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും 18 ദിവസം കൊണ്ട് ഇവയെല്ലാം മെഹ്റൗളിയിലെ വനമേഖലയില്‍ ഉപേക്ഷിക്കുകയുമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.