ശ്രദ്ധയുടെ തലയും മൊബൈലും കത്തിയും വസ്ത്രങ്ങളും ഇനിയും കണ്ടെത്തിയില്ല; അഫ്താബിനെ നാര്‍കോ ടെസ്റ്റിന് വിധേയനാക്കണമെന്ന് പൊലീസ്

ശ്രദ്ധയുടെ തലയും മൊബൈലും കത്തിയും വസ്ത്രങ്ങളും ഇനിയും കണ്ടെത്തിയില്ല; അഫ്താബിനെ നാര്‍കോ ടെസ്റ്റിന് വിധേയനാക്കണമെന്ന് പൊലീസ്

ന്യൂഡല്‍ഹി: പങ്കാളിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ച സംഭവത്തില്‍ പ്രതി അഫ്താബ് അമീന്‍ പൂനവാലെയെ പൊലീസ് ഇന്ന് ഡല്‍ഹി സാകേത് കോടതിയില്‍ ഹാജരാക്കും. അന്വേഷണവും തെളിവെടുപ്പും പൂര്‍ത്തിയാക്കാനായി പ്രതിയെ ഒരാഴ്ച കൂടി കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടും.

അതേസമയം കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്താനാവാത്തത് പൊലീസിന് തലവേദനയാവുകയാണ്. യുവതിയുടെ അറുത്തെടുത്ത തല, ശരീരം വെട്ടിമുറിക്കാന്‍ ഉപയോഗിച്ച കത്തി, കൊലപാതകം നടന്ന ദിവസം അഫ്താബും കൊല്ലപ്പെട്ട ശ്രദ്ധ വാല്‍ക്കറും ധരിച്ചിരുന്ന വസ്ത്രം, യുവതിയുടെ മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ഇനിയും പൊലീസിന് കണ്ടെടുക്കാനായിട്ടില്ല.

ശ്രദ്ധയുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ മുനിസിപ്പാലിറ്റിയുടെ മാലിന്യക്കുപ്പയില്‍ ഉപേക്ഷിച്ചതായിട്ടാണ് അഫ്താബ് പൊലീസിന് മൊഴി നല്‍കിയത്. യുവതിയെ 35 കഷണങ്ങളായാണ് വെട്ടിനുറുക്കിയത്. ഇതില്‍ പത്തു ശരീരഭാഗങ്ങള്‍ മാത്രമാണ് ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ടുമെന്റിന് സമീപത്തെ മെഹറോളി കാട്ടില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. ഇവ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

കൊലപാതകത്തിന് ശേഷം ശ്രദ്ധയുടെ അക്കൗണ്ടില്‍ നിന്നും പ്രതി 54,000 രൂപ പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കൊലപാതകത്തിന് ശേഷം അഫ്താബിന് വലിയ തോതില്‍ വാട്ടര്‍ ബില്‍ വന്നതായും പൊലീസ് കണ്ടെത്തി. 300 രൂപയുടെ ബില്ലാണ് ലഭിച്ചത്. മുറി കഴുകി വൃത്തിയാക്കാനായി അമിതമായി വെള്ളം എടുത്തതാണ് ഇത്രയധികം ബില്‍ ലഭിക്കാന്‍ ഇടയാക്കിയതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അഫ്താബ് എല്ലാ ദിവസവും വാട്ടര്‍ ടാങ്കില്‍ പോയി നോക്കുമായിരുന്നുവെന്ന് അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

ശ്രദ്ധയുടെ ബാഗ് അപ്പാര്‍ട്ട്മെന്റില്‍ നിന്നും കണ്ടെത്തിയിരുന്നു. വീട്ടിലെ അടുക്കളയില്‍ നിന്നും രക്തക്കറയും കണ്ടെത്തി. പ്രതി അഫ്താബിനെ നാര്‍ക്കോ അനാലിസിസ് ടെസ്റ്റിന് വിധേയനാക്കണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെടും. കൊലപാതകത്തിന് ശേഷവും അഫ്താബ് ഡേറ്റിങ് ആപ്പു വഴി പെണ്‍കുട്ടികളെ കണ്ടെത്തി ഫ്ളാറ്റില്‍ കൊണ്ടു വന്നിരുന്നു.

അഫ്താബിന്റെ ഇടപാടുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പൊലീസ് ഡേറ്റിങ് ആപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 18 നാണ് ശ്രദ്ധ വാല്‍ക്കറെ കാമുകനായ 28 കാരന്‍ അഫ്താബ് പൂനവാല കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. മൂന്ന് ആഴ്ച റഫ്രിജറേറ്ററില്‍ സൂക്ഷിച്ച ശരീര ഭാഗങ്ങള്‍ 18 ദിവസം കൊണ്ടാണ് നഗരത്തിന്റെ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.