സംസ്ഥാന സ‍ർക്കാരിന്‍റെ അഴിമതിയും സ്വജനപക്ഷപാതവും: യുഡിഎഫ് പ്രക്ഷോഭത്തിനെന്ന് എം എം ഹസന്‍

സംസ്ഥാന സ‍ർക്കാരിന്‍റെ അഴിമതിയും സ്വജനപക്ഷപാതവും:  യുഡിഎഫ് പ്രക്ഷോഭത്തിനെന്ന് എം എം ഹസന്‍

ദുബായ് :രൂക്ഷമായ വിലക്കയറ്റത്തിൽ നിന്നുവരെ ജനങ്ങളെ രക്ഷിക്കാൻ ആകാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനർ എം എം ഹസന്‍. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന സംഭവികാസങ്ങളിൽ സർക്കാരിനെയോ ഗവർണറേയോ പിന്തുണക്കുന്നില്ല. സർക്കാരിന്‍റെ സമ്മർദ്ദത്തിന് ഗവർണർ നേരത്തെ വഴങ്ങിയിട്ടുണ്ട്. ഗവർണ്ണർ സർവ്വകലാശാലകളെ കാവി വത്കരിക്കാൻ ശ്രമിച്ചു. സർക്കാരിന്‍റേത് കമ്മ്യൂണിസ്റ്റ് വല്‍ക്കരിക്കാനുളള ശ്രമമാണ്. സ്വജനപക്ഷപാതമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. ഗവർണറെ കേരളത്തില്‍ കേന്ദ്രസർക്കാർ നിയോഗിച്ചത് ചില ഉദ്ദേശ്യങ്ങളോടെയാണ്. ആ ഉദ്ദേശ്യങ്ങള്‍ എളുപ്പമാക്കാന്‍ സർക്കാർ വഴിയൊരുക്കി. ഇരു പക്ഷവും തമ്മിലുളള തർക്കം മൂലം ഉന്നത വിദ്യാഭ്യാസ രംഗം സ്തംഭിച്ചിരിക്കുകയാണെന്നും യുഡിഎഫ് കണ്‍വീനർ കുറ്റപ്പെടുത്തി.

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിന് കോമ്രേഡ്എം പ്ലോയ്മെന്‍റ് എക്സ്ചേഞ്ചെന്ന് പേരുമാറ്റാം. നിയമനങ്ങളത്രയും രാഷ്ട്രീയവല്‍ക്കരിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെകുറിച്ച് ധവളപത്രമിറക്കണെന്ന യുഡിഎഫ് ആവശ്യം കേട്ടഭാവമില്ല. സർക്കാരിന്‍റെ അഴിമതിക്കും സ്വജന പക്ഷപാതത്തിനുമെതിരെ യുഡിഎഫ് അതിശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് അനുകൂലമായി സുധാകരന്‍ നടത്തിയ പരാമർശം കെ സുധാകരന്‍റെ നാക്കുപിഴയാണ്. ലീഗിന്‍റെ അതൃപ്തി പരിഹരിക്കാനുളള ശ്രമങ്ങള്‍ നടത്തി. അത് അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ വിഷയത്തിലും സർക്കാരിന് താല്‍പര്യമില്ല. നോർക്ക റൂട്സ്നു നാഥനില്ലാത്ത അവസ്ഥ.ഉത്സവ സീസണിൽ ഗള്‍ഫ് രാജ്യങ്ങില്‍ നിന്നടക്കമുളള വിമാന ടിക്കറ്റ് നിരക്ക് ഉയർത്തുന്ന പ്രവണത ചെറുക്കാന്‍ കൂട്ടായ പരിശ്രമം വേണം. കോവിഡ് സാഹചര്യത്തില്‍ ഏർപ്പെടുത്തിയ എയർ സുവിധ രജിസ്ട്രേഷന്‍ പിന്‍വലിക്കണം. പ്രവാസികാര്യ വകുപ്പ് പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ദുബായില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.