ബ്രിസ്‌ബൻ: ഭൂഗോളത്തിന്റെ തെക്കേയറ്റത്തുള്ള മഞ്ഞുമൂടിയ അന്റാർട്ടിക്കയിലെ ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റർ സ്ഥിരമായി മഞ്ഞ് രഹിതമാകാൻ പോകുന്നതായി ക്യൂൻസ്ലാൻഡ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ അന്റാർട്ടിക്കയുടെ  പാരിസ്ഥിതി ഭാവി സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന ഗവേഷകർ. അന്റാർട്ടിക്കയുടെ ഒരു  ശതമാനത്തിൽ താഴെ പ്രദേശം മാത്രമാണ് നിലവിൽ മഞ്ഞ് രഹിതമായിരിക്കുന്നത്.
എന്നിട്ടും പ്രദേശത്തിന്റെ തനതായ സസ്യങ്ങൾ, പായലുകൾ, ലൈക്കണുകൾ, ആൽഗകൾ, അകശേരുക്കൾ, മൃഗങ്ങൾ എന്നിവയുടെ ഭൂരിഭാഗവും അതിജീവിക്കുന്നത് ഇവിടെയാണ്. എന്നാൽ ഇപ്പോൾ മുതൽ ഈ നൂറ്റാണ്ടിന്റെ അവസാനം വരെ മിതമായ കാലാവസ്ഥാ വ്യതിയാനത്തിന് കീഴിൽ പോലും ഭൂഖണ്ഡത്തിൽ ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റർ സ്ഥിരമായി മഞ്ഞ് രഹിത ആവാസവ്യവസ്ഥയ്ക്ക് വഴിതുറക്കാൻ പോവുകയാണ്.
ഇതോടെ അന്റാർട്ടിക്കയിൽ കൂടുതൽ ശക്തിയോടെ മഴ പെയ്യും, സസ്യങ്ങൾ വളരും, കൂടുതൽ ശുദ്ധമായ വെള്ളം ഐസ് ഉരുകി പുറത്തുവരും, ശരാശരി താപനില മിതമായിത്തീരും കൂടാതെ  മറ്റിടങ്ങളിലെന്നപോലെ തീവ്രമായ കാലാവസ്ഥാ മാറ്റങ്ങളും ഇവിടെ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഗ്ലോബൽ ചേഞ്ച് ബയോളജിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഗവേഷകർ പറയുന്നു.
ചില പെൻഗ്വിനുകളെ മാറ്റം ബാധിക്കും
കാലാവസ്ഥയിൽ ആവാസവ്യവസ്ഥയിലും മാറ്റം ഉണ്ടാകുന്നതോടെ മഞ്ഞുമൂടിയ ദക്ഷണധ്രുവത്തിലെ പ്രധാന താമസക്കാരായ ഏഴ് ഇനം പെൻഗ്വിനുകളിൽ ചിലത് നിലനിൽക്കുകയും മറ്റ് ചിലത് നശിക്കുകയും ചെയ്യുമെന്ന്  ക്യൂൻസ്ലാൻഡ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ സെക്യൂറിംഗ് അന്റാർട്ടിക്കാസ് ഇൻവൈറൻമെൻറ്റൽ ഫ്യൂചറിൽ നിന്നുള്ള ജസ്റ്റിൻ ഡി ഷാ പറഞ്ഞു.

ബ്യൂഫോർട്ട് ദ്വീപിലെ അഡെലി പെൻഗ്വിനുകളെയും ഉപ-അന്റാർട്ടിക്കയിലെ തെക്കൻ ജോർജിയയിൽ കാണുന്ന കിംഗ് പെൻഗ്വിനുകളെയും പോലെ പടിഞ്ഞാറൻ അന്റാർട്ടിക്കയിലെ ജെന്റൂ പെൻഗ്വിനുകൾ ഇതിനകം തന്നെ മഞ്ഞുവീഴ്ചയ്ക്കനുസരിച്ച് പുതിയ ആവാസ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതിൽ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും ഡോ. ഷാ വ്യക്തമാക്കി.
സഹസ്രാബ്ദങ്ങളായി മഞ്ഞിനടിയിൽ തുടരുന്ന അന്റാർട്ടിക്കയിലെ മണ്ണ് സാധാരണയായി പോഷകക്കുറവുള്ളതും കൂടുതൽ ജീവൻ നിലനിർത്താൻ കഴിവില്ലാത്തതുമാണ്. എന്നാൽ പെൻഗ്വിന്റെ വിസർജ്യം നൈട്രജൻ, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളും ലോഹങ്ങളുടെ അംശവും നിറഞ്ഞതാണ്.
ആ രീതിയിൽ പെൻഗ്വിനുകൾ ഇക്കോസിസ്റ്റം എഞ്ചിനീയർമാരായി പ്രവർത്തിക്കുന്നു. പുതിയ ആവാസ വ്യവസ്ഥകളിലേക്ക് പെൻഗ്വിനുകൾ മുന്നേറുമ്പോൾ സസ്യങ്ങൾ, ലൈക്കൺ, പായലുകൾ എന്നിവ പോലുള്ളവയ്ക്ക് വളരാനുള്ള മണ്ണ് തയ്യാറാക്കാൻ ഇത് സഹായകരമാകുമെന്നും ഡോ. ഷാ വിശദീകരിച്ചു.
അതേസമയം എല്ലാ പെൻഗ്വിനുകൾക്കും അന്റാർട്ടിക്കയിലെ മാറ്റം ഉൾക്കൊള്ളാൻ കഴിയില്ല. എമ്പറർ അഥവാ ചക്രവർത്തി പെൻഗ്വിൻ പോലെയുള്ള ചില ഇനം പെൻഗ്വിനുകൾ പ്രജനനത്തിനും തീറ്റയ്ക്കും കടൽ മഞ്ഞിനെ ആശ്രയിക്കുന്നു. അവയ്ക്ക് ഈ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും ഡോ. ഷാ കൂട്ടിച്ചേർത്തു.
ചക്രവർത്തി പെൻഗ്വിൻ (ആപ്റ്റിനോഡൈറ്റ്‌സ് ഫോർസ്റ്ററി), കിംഗ് പെൻഗ്വിൻ (ആപ്റ്റിനോഡൈറ്റ്‌സ് പാറ്റഗോനൈക്കസ്), അഡെലി പെൻഗ്വിൻ (പൈഗോസെലിസ് അഡെലിയ), ചിൻസ്ട്രാപ്പ് പെൻഗ്വിൻ (പൈഗോസെലിസ് അന്റാർട്ടിക്ക), ജെന്റൂ പെൻഗ്വിൻ (പൈഗോസെലിസ് പപ്പുവ) ഗോൾഡൻ ക്രെസ്റ്റഡ് പെൻഗ്വിൻ (യൂഡിപ്റ്റസ് ക്രിസോലോഫസ്) സതേൺ റോക്ക്‌ഹോപ്പർ പെൻഗ്വിൻ (യൂഡിപ്റ്റസ് ക്രിസോകോം) എന്നിങ്ങനെ ഏഴ് ഇനം പെൻഗ്വിനുകളാണ് അന്റാർട്ടിക്കയിലും ഉപ അന്റാർട്ടിക്ക ദ്വീപുകളിലുമായി ഉള്ളത്.
അന്റാർട്ടിക്കയിൽ മരങ്ങൾ വളരുമോ?
അന്റാർട്ടിക്കയിൽ നിലവിൽ രണ്ട് ഇനം പൂച്ചെടികൾ മാത്രമേയുള്ളൂ. അന്റാർട്ടിക്ക് ഹെയർ ഗ്രാസും അന്റാർട്ടിക്ക് പേൾവോർട്ടുമാണ് ഈ ചെടികൾ. തെക്കേ അമേരിക്കയിൽ നിന്നുള്ള കാറ്റിനെയും മൃഗങ്ങളെയും ആശ്രയിച്ച് പതിനായിരക്കണക്കിന് വർഷങ്ങളായി ഇവ അന്റാർട്ടിക്കയിൽ വളരുന്നു.

എന്നാൽ പെൻഗ്വിനുകളും തീരപ്പക്ഷികളും കൂടുതൽ മഞ്ഞ് രഹിത പ്രദേശങ്ങളും സസ്യജാലങ്ങളുടെ വളർച്ചയ്ക്കായി ഉപകരിക്കുമെങ്കിൽ ഈ ഭൂഖണ്ഡത്തിൽ മരങ്ങൾ വളരുന്നത് കാണാൻ കഴിയുമോ എന്നതാണ് സ്വാഭാവികമായും ഉയർന്ന സംശയം. എന്നാൽ തീർച്ചയായും നമ്മുടെ ഈ ജീവിത കാലഘട്ടത്തിൽ മരങ്ങൾ ഇവിടെ വളരുന്നത് കാണാൻ സാധിക്കില്ലെന്ന് ഡോ. ഷാ പറയുന്നു.
ഉപ അന്റാർട്ടിക്ക ദ്വീപുകളിലും ഇതുവരെ മരങ്ങൾ വളർന്നിട്ടില്ല. അന്റാർട്ടിക്കയിലെ തനതായ പ്രതികൂല സാഹചര്യങ്ങൾ മാത്രമല്ല മരങ്ങളുടെ വളർച്ചയെ അന്റാർട്ടിക്കയിൽ നിന്നും അകറ്റി നിർത്തുന്നത്.  തെക്കൻ സമുദ്രം ഒരു വലിയ തടസ്സമാണ്. അന്റാർട്ടിക്കയിൽ എത്തുന്ന ആ ഉപ്പുവെള്ളം വിത്തുകൾക്ക് വളരാൻ പ്രതികൂല സാഹചര്യമാണ് ഒരുക്കുന്നതെന്നും ഡോ. ഷാ വ്യക്തമാക്കി.
എന്നാൽ മനുഷ്യർ ജീവിച്ചു പോരുന്ന പ്രദേശങ്ങളിൽ തദ്ദേശീയമല്ലാത്ത ചില സസ്യങ്ങളും അകശേരുക്കളും അന്റാർട്ടിക്കയിൽ വളരുന്നുണ്ട്.  കൂടാതെ തദ്ദേശീയരല്ലാത്ത നിരവധി ജീവിവർഗങ്ങളും ഇവിടെ മനുഷ്യരോടൊപ്പം എത്തിയിട്ടുണ്ട്. ഏകദേശം 11 ഇനം അകശേരുക്കളും സസ്യങ്ങളും ഇവിടെ സ്വയം വളരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കുന്നു.
എന്നാൽ പ്രതികൂല സാഹചര്യങ്ങൾ കാരണം ഇവയ്ക്ക് മനുഷ്യവാസമുള്ള പ്രദേശങ്ങളിൽ മാത്രമായി ചുരുങ്ങേണ്ടിവന്നു. എന്നാൽ കൂടുതൽ മഞ്ഞുവീഴ്ചയില്ലാത്ത പ്രദേശങ്ങൾ വികസിക്കുകയും അവയ്ക്കിടയിലുള്ള ദൂരം കുറയുകയും ചെയ്യുമ്പോൾ ചില തദ്ദേശീയ ജീവിവർഗ്ഗങ്ങൾക്കൊപ്പം ഇവയും ദൂരെ വ്യാപകമായി വളരാനുള്ള സാധ്യത കൂടുതലാണെന്നും ഡോ. ഷാ കൂട്ടിച്ചേർത്തു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.