മോദിയെ വധിക്കണമെന്ന് ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

മോദിയെ വധിക്കണമെന്ന് ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കണമെന്ന് വിവാദ പ്രസംഗം നടത്തിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ രാജാ പട്ടേരിയയാണ് അറസ്റ്റിലായത്. വിവാദ പ്രസംഗം വലിയ ചര്‍ച്ചയായതോടെ പട്ടേരിയക്കെതിരെ കേസെടുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്ത പാര്‍ട്ടി ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയെ കൊല്ലാന്‍ തയ്യാറാകണമെന്ന് പട്ടേരിയ ആഹ്വാനം ചെയ്തത്.

'മോഡി തിരഞ്ഞെടുപ്പുകള്‍ അവസാനിപ്പിക്കും. ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തില്‍ മോഡി ജനങ്ങളെ ഭിന്നിപ്പിക്കും. ദളിത് വിഭാഗക്കാരുടെയും ഗോത്രവര്‍ഗ വിഭാഗക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിതം അപകടത്തിലാക്കും. ഭരണഘടനയെ സംരക്ഷിക്കണമെങ്കില്‍ മോഡിയെ കൊല്ലാന്‍ തയ്യാറായിക്കോളൂ' എന്നായിരുന്നു പട്ടേരിയയുടെ വിവാദ പ്രസംഗം.

ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ പട്ടേരിയയ്ക്കെതിരേ വലിയ രോഷമുയര്‍ന്നു. കൊല്ലുക എന്നുവച്ചാല്‍ തോല്‍പ്പിക്കുക എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചുവെങ്കിലും വിവാദം കെട്ടടങ്ങിയിരുന്നില്ല. സംഭവത്തില്‍ കഴിഞ്ഞ ദിവസം കേസെടുത്തതിന് പിന്നാലെ ദാമോ ജില്ലയിലെ ഹാത പട്ടണത്തിലുള്ള പട്ടേരിയയുടെ വീട്ടിലെത്തിയാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നതിനിടെ മധ്യപ്രദേശിലെ മുന്‍ മന്ത്രികൂടിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നടത്തിയ വിവാദ പരാമര്‍ശം കോണ്‍ഗ്രസിന് വലിയ തലവേദനയായി മാറിയിരുന്നു.

ഭാരത് ജോഡോ യാത്ര നടത്തുന്നവരുടെ യഥാര്‍ഥ മുഖം ഇതിലൂടെ വെളിപ്പെട്ടുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ പറഞ്ഞു.

അതേസമയം പട്ടേരിയയുടെ പ്രസംഗം തീര്‍ത്തും അപലപനീയമാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇത്തരം വാക്കുകള്‍ ആര്‍ക്കെതിരേയും പ്രത്യേകിച്ച് പ്രധാനമന്ത്രിക്കെതിരേ ഉപയോഗിക്കുന്നതില്‍ ന്യായീകരണമില്ല. അത്തരം പ്രസ്താവനകളെ പാര്‍ട്ടി അപലപിക്കുന്നതായും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.