കര്‍ഷകനെ കൊന്ന കടുവ കര്‍ണാടകയില്‍ നിന്ന് എത്തിയതെന്ന് സൂചന

 കര്‍ഷകനെ കൊന്ന കടുവ കര്‍ണാടകയില്‍ നിന്ന് എത്തിയതെന്ന് സൂചന

കല്പറ്റ: പുതുശേരിയില്‍ കര്‍ഷകനെ കൊന്ന ശേഷം നടമ്മല്‍ ഭാഗത്തു നിന്ന് വനംവകുപ്പ് മയക്കുവെടിവെച്ചു പിടിച്ച കടുവ എത്തിയത് കര്‍ണാടകയിലെ വനമേഖലയില്‍ നിന്നെന്ന് വനംവകുപ്പ്. വയനാട് വന്യജീവി സങ്കേതത്തിന് കീഴിലുള്ളതായി രേഖപ്പെടുത്താത്ത കടുവയാണിതെന്ന് ആദ്യദിനം തന്നെ വ്യക്തമായിരുന്നു.

കര്‍ണാടക വനമേഖലയില്‍ നിന്നിറങ്ങി ഇരിട്ടിയിലെ ഉളിക്കല്‍, പായം പഞ്ചായത്തുകളുടെ പരിധിയിലും ആറളം ഫാമിലും സാന്നിധ്യം സ്ഥിരീകരിച്ച കടുവയാണിതെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. ആറളത്തു നിന്ന് പകര്‍ത്തിയ കടുവയുടെ ചിത്രങ്ങള്‍ പരിശോധിച്ചതില്‍ സാമ്യമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ വേണ്ടതുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

കടുവയുടെ സ്വഭാവ നിരീക്ഷണത്തില്‍ നിന്ന് വനം വകുപ്പിന്റെ പരിപാലനകേന്ദ്രങ്ങളില്‍ സംരക്ഷിക്കുന്ന മൃഗങ്ങളുടേതിന് സമാനമാണ് ഇതിന്റെ രീതികളെന്നും സംശയിക്കുന്നുണ്ട്. കാടുകയറാതെ ജനവാസ മേഖലകളിലൂടെയും വയലിലൂടെയും മാത്രമാണ് ഈ ദിവസങ്ങളില്‍ കടുവ സഞ്ചരിച്ചത്. മൃഗങ്ങളെ നായാടുവാനോ, കന്നുകാലികളെ പിടികൂടാനോ തയ്യാറായിട്ടില്ല. ഈ ദിവസങ്ങളില്‍ രണ്ടു നായകളെ കാണാതായെന്ന വിവരം മാത്രമാണ് വനംവകുപ്പിനുള്ളത്. മറ്റു മൃഗങ്ങളെ വേട്ടയാടിയ വിവരം ഇതുവരെ ലഭിച്ചിട്ടില്ല.

വയലുകളില്‍ കാണുന്ന ചെറുമൃഗങ്ങളെ മാത്രമാണ് കടുവ ഭക്ഷിച്ചതെന്നാണ് വനം വകുപ്പിന്റെ അനുമാനം. ഇരപിടിക്കുന്ന ശീലത്തില്‍ വലിയ വ്യത്യാസം കാണുന്നുണ്ട്. സാധാരണ കൂട്ടിലിട്ടു പരിപാലിക്കുന്ന കടുവകളുടെ രീതികളാണ് ഇത് പിന്തുടരുന്നതെന്നാണ് അനുമാനം.

രാത്രി മുഴുവന്‍ കടുവ സഞ്ചരിച്ചിരുന്നു. 12-ന് കര്‍ഷകന്റെ മരണമുണ്ടായതിനെത്തുടര്‍ന്ന് 13-ന് കടുവയുടെ കാല്‍പ്പാടുകള്‍ നിരീക്ഷിച്ചതില്‍ പുഴകടന്ന് കാട്ടില്‍പോയെങ്കിലും തിരിച്ചിറങ്ങി മാനന്തവാടി വെള്ളമുണ്ട സെക്ഷനിലെ അതിര്‍ത്തിവരെ സഞ്ചരിച്ചിട്ടുണ്ട്. അടുത്തദിവസം പടിഞ്ഞാറത്തറ സെക്ഷന്റെ അതിര്‍ത്തിവരെ സഞ്ചരിച്ചിട്ടുണ്ട്.

കര്‍ഷകനെ ആക്രമിച്ച പുതുശേരിയില്‍ നിന്ന് 20 കി.മീറ്റര്‍ അകലെ കുപ്പാടിത്തറ നടമ്മേല്‍ നിന്നാണ് കടുവ പിടിയിലായത്. ജില്ലയില്‍ മാത്രം 60 കി.മീറ്ററോളം സഞ്ചരിച്ചിട്ടുണ്ട്. ഇതിനിടയില്‍ കാട്ടില്‍ കയറാനോ കന്നുകാലികളെ ആക്രമിക്കാനോ കടുവ മുതിര്‍ന്നിട്ടില്ല. ഇതിനാലാണ് മുമ്പ് പരിപാലന കേന്ദ്രങ്ങളില്‍ ഉണ്ടായിരുന്നതാണോ എന്ന് സംശയിക്കുന്നത്. കര്‍ണാടക വനംവകുപ്പിന് കീഴിലും കടുവ പരിപാലന കേന്ദ്രമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.