പാകിസ്ഥാനില്‍ മുസ്ലിം പള്ളിയില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് 46 മരണം; 150 ലേറെ പേര്‍ക്ക് പരിക്ക്

പാകിസ്ഥാനില്‍ മുസ്ലിം പള്ളിയില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് 46 മരണം; 150 ലേറെ പേര്‍ക്ക് പരിക്ക്

പെഷവാര്‍: പാകിസ്ഥാനിലെ പെഷവാറില്‍ മുസ്ലിം പള്ളിയില്‍ നടന്ന ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 48 ആയി. 150 ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ പലരുടെയും നില അതീവ ഗുരുതരമാണ്.
മരണസംഖ്യ ഉയരാന്‍ സാദ്ധ്യതയുണ്ട്. നമസ്‌കാരത്തിന് ശേഷം ഉച്ചയ്ക്ക് 1.40-നാണ് സ്‌ഫോടനമുണ്ടായത്.

പെഷവാറിലെ പൊലീസ് ആസ്ഥാനത്തിനുള്ളിലെ പള്ളിയിലാണ് സ്ഫോടനം നടന്നത്. കൊല്ലപ്പെട്ടവരില്‍ രണ്ട് പൊലീസുകാരും ഉള്‍പ്പെട്ടിട്ടുണ്ട്.

പള്ളിയിലെ പ്രാര്‍ത്ഥനാ സമയത്താണ് സ്ഫോടനം നടന്നത്. ഈ സമയത്ത് 260-ലധികം വിശ്വാസികള്‍ പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സ്ഫോടനത്തില്‍ പള്ളിയുടെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു.

മുന്‍നിരയില്‍ ഇരുന്ന ചാവേര്‍, പ്രാര്‍ത്ഥനയ്ക്കിടെ പൊട്ടിത്തെറിക്കുകയായിരുന്നു. നിരവധി പേര്‍ ഇപ്പോഴും പള്ളിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

ആക്രമണത്തിന്റെ സ്വഭാവം അനുസരിച്ച്, പാകിസ്ഥാന്‍ താലിബാനാകാം സ്ഫോടനത്തിന് പിന്നില്‍ എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പൊലീസുകാര്‍ക്കും നേരെ സ്ഥിരമായി പാക് താലിബാന്‍ ആക്രമണം നടത്താറുണ്ട്.

പെഷവാറിലെ അതീവ സുരക്ഷാ മേഖലയിലാണ് ആക്രമണം നടന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ഉള്‍പ്പെടെ പ്രാര്‍ത്ഥനയ്ക്ക് എത്തുന്ന പള്ളിയാണിത്. ആക്രമണത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അപലപിച്ചു. ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തരമായി ചികിത്സ ഒരുക്കാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

പരിക്കേറ്റവരെ പെഷവാറിലെ ലേഡി റീഡിംഗ് ആശുപത്രിയിലേയ്ക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 13 പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.