ചിന്താ ജെറോമിന്റെ പ്രബന്ധം വിദഗ്ദ്ധ സമിതി പുനപരിശോധിക്കും; നടപടിയുമായി കേരള സര്‍വകലാശാല

ചിന്താ ജെറോമിന്റെ പ്രബന്ധം വിദഗ്ദ്ധ സമിതി പുനപരിശോധിക്കും; നടപടിയുമായി കേരള സര്‍വകലാശാല

തിരുവനന്തപുരം: കോപ്പിയടി ആക്ഷേപം ഉയർന്ന യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം വിദഗ്ധ സമിതിയെക്കൊണ്ട് പുനപരിശോധിപ്പിക്കാൻ തീരുമാനം. കേരള സര്‍വകലാശാലയാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. 

പ്രബന്ധത്തിൽ വസ്തുതാപരമായ പിഴവുകള്‍, കോപ്പിയടി തുടങ്ങിയവ ഉണ്ടായിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. അതേസമയം ചട്ടപ്രകാരം ഒരിക്കൽ നല്‍കിയ പി.എച്ച്.ഡി ബിരുദം പിന്‍വലിക്കാനോ പ്രബന്ധത്തിലെ തെറ്റ് തിരുത്താനോ സര്‍വകലാശാല നിയമത്തിൽ വ്യവസ്ഥയില്ലെന്ന് അധികൃതർ അറിയിച്ചു.

‘വാഴക്കുല ബൈ വൈലോപ്പിള്ളി’ എന്ന് തെറ്റായി എഴുതിയ ഗവേഷണ പ്രബന്ധം സംബന്ധിച്ച പരാതികള്‍ കേരള സര്‍വകലാശാല വൈസ് ചാൻസലറുടെ (വിസി) ചുമതല വഹിക്കുന്ന ഡോ. മോഹനന്‍ കുന്നുമ്മല്‍ പരിശോധിച്ച ശേഷമേ തുടര്‍ നടപടികള്‍ ഉണ്ടാകൂ. പ്രബന്ധത്തില്‍ കടന്നുകൂടിയ ഗുരുതര തെറ്റുകള്‍ പരിശോധിക്കേണ്ടതുണ്ട്. 

കൂടാതെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന ലേഖനത്തിന്റെ ഭാഗങ്ങള്‍ പ്രബന്ധത്തില്‍ ഉണ്ടെന്ന ആരോപണവും ഉയര്‍ന്നു. ഇതു പരിശോധിക്കാന്‍ വിസിക്ക് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താം. ഇക്കാര്യം പരിഗണനയിലാണ്.

ചിന്തയുടെ ഗൈഡായിരുന്ന ഡോ. പി.പി. അജയകുമാറിനെ ഗൈഡ്ഷിപ്പില്‍ നിന്നും അധ്യാപക പരിശീലന കേന്ദ്രം ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നുള്ള സേവ് യൂണിവേഴ്സിറ്റി സമിതിയുടെ നിവേദനവും വിസിക്കും ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനും ലഭിച്ചിട്ടുണ്ട്. ഗവര്‍ണറുടെ അഭിപ്രായം കൂടി കണക്കിലെടുത്തും നിയമവശങ്ങള്‍ പരിശോധിച്ചുമാകും ഇക്കാര്യത്തിലുള്ള തുടര്‍നടപടികള്‍ ഉണ്ടാകുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.