'ബിബിസി സ്വതന്ത്ര മാധ്യമം; ഇന്ത്യ വളരെ പ്രധാനപ്പെട്ട അന്താരാഷ്ട്ര പങ്കാളി': വിവാദ ഡോക്യുമെന്ററിയില്‍ പ്രതികരണവുമായി ബ്രിട്ടണ്‍

'ബിബിസി സ്വതന്ത്ര മാധ്യമം; ഇന്ത്യ വളരെ പ്രധാനപ്പെട്ട അന്താരാഷ്ട്ര പങ്കാളി': വിവാദ ഡോക്യുമെന്ററിയില്‍ പ്രതികരണവുമായി ബ്രിട്ടണ്‍

ലണ്ടന്‍: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ ബിബിസിയുടെ ഡോക്യുമെന്ററി വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍.

ബിബിസി സ്വതന്ത്ര മാധ്യമം ആണെന്നും ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സര്‍ക്കാരില്‍ നിന്നും സ്വതന്ത്രമായാണ് ബിബിസിയുടെ പ്രവര്‍ത്തനമെന്നും സര്‍ക്കാര്‍ വക്താവ് വിശദീകരിച്ചു. ബ്രിട്ടനെ സംബന്ധിച്ച് ഇന്ത്യ വളരെ പ്രധാനപ്പെട്ട അന്താരാഷ്ട്ര പങ്കാളിയാണ്. തുടര്‍ന്നും അങ്ങനെ തന്നെ പരിഗണിക്കപ്പെടുമെന്നും സര്‍ക്കാര്‍ പ്രതിനിധി വ്യക്തമാക്കി.

രണ്ട് ഭാഗങ്ങളിലായി സംപ്രേഷണം ചെയ്ത 'ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററിയുടെ ആദ്യ ഭാഗത്ത് ഗുജറാത്ത് കലാപവും രണ്ടാം ഭാഗത്ത് കേന്ദ്രത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയും അനുബന്ധ സംഭവങ്ങളുമായിരുന്നു പ്രമേയം.

ഡോക്യുമെന്ററിയുടെ ആദ്യഭാഗം പുറത്തിറങ്ങിയപ്പോള്‍ തന്നെ ഇന്ത്യയില്‍ സംപ്രേഷണ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടര്‍ന്ന് ട്വിറ്ററും യൂട്യൂബും നീക്കം ചെയ്തിരുന്നു.

2021 ലെ ഐ.ടി നിയമ പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ലിങ്കുകള്‍ നീക്കം ചെയ്യാന്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചത്.എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റ നിരോധന നടപടികള്‍ക്കിടയിലും കോണ്‍ഗ്രസ്, സിപിഎം അടക്കമുള്ള പ്രതിപക്ഷ സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും ഡല്‍ഹിയിലും കേരളമടക്കമുള്ള പല സംസ്ഥാനങ്ങളില്‍ ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.