മെക്സിക്കോയില്‍ കത്തോലിക്ക വൈദികന്‍ വെടിയേറ്റ്‌ കൊല്ലപ്പെട്ടു: കൊലപാതകത്തിന് കാരണം പ്രദേശത്തെ ഭൂമിതർക്കമെന്ന് പോലീസ്

മെക്സിക്കോയില്‍ കത്തോലിക്ക വൈദികന്‍ വെടിയേറ്റ്‌ കൊല്ലപ്പെട്ടു: കൊലപാതകത്തിന് കാരണം പ്രദേശത്തെ ഭൂമിതർക്കമെന്ന് പോലീസ്

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ജാലിസ്കോ സംസ്ഥാനത്തെ സാന്‍ ജുവാന്‍ ഡെ ലോസ് ലാഗോസ് രൂപതയിൽ കത്തോലിക്ക വൈദികന്‍ വെടിയേറ്റ്‌ കൊല്ലപ്പെട്ടു. അന്‍പത്തിമൂന്നുകാരനായ ഫാ. ജുവാന്‍ അങ്ങുലോ ഫോണ്‍സെക്കയാണ് അറ്റോടോണിൽകോ എൽ ആൾട്ടോ ജില്ലയിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 10 നാണ് സംഭവം.

വൈദികനെ രണ്ട് തോക്കുകൾ ഉപയോഗിച്ച് പിന്നിൽ നിന്നും വെടിയേറ്റതായി മെക്സിക്കൻ പത്രമായ എൽ ഫിനാൻസിയറോ റിപ്പോർട്ട് ചെയ്തു. കൊലപാതകത്തിനു ശേഷം അക്രമി മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെട്ടു. ഭൂമി സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.

തിരുസഭക്ക് വേണ്ടി ക്രിസ്തു നാമത്തില്‍ ജിവിതം സമര്‍പ്പിച്ചതിന് ദൈവം വൈദികന് പ്രതിഫലം നല്‍കി അദ്ദേഹത്തിന്റേയും നമ്മില്‍ നിന്നും വിട്ടുപിരിഞ്ഞ മറ്റുള്ളവരുടെയും ആത്മാക്കള്‍ക്കു നിത്യശാന്തി നല്‍കട്ടെയെന്നു രൂപത പ്രസ്താവിച്ചു.

നമ്മള്‍ ദൈവത്തിന്റെ അനന്തമായ കരുണയില്‍ വിശ്വസിക്കണം. പരിശുദ്ധ കന്യകാമറിയത്തിനും, മാലാഖമാര്‍ക്കും, വിശുദ്ധര്‍ക്കുമൊപ്പം നിത്യമായ ബലി അര്‍പ്പിക്കുവാനും, ഈ ഭൂമിയിലെ തീര്‍ത്ഥാടകരായി മാറുവാനും ദൈവം നമ്മെ സഹായിക്കട്ടെയെന്നും സാന്‍ ജുവാന്‍ ഡെ ലോസ് ലാഗോസ് രൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായ ജോര്‍ജ്ജ് ആല്‍ബര്‍ട്ട് കാവാസോസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ഫാ. ഫോണ്‍സെക്കക്ക് വേണ്ടി നൊവേനയും, വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കണമെന്നും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും രാജ്യത്തെ വൈദികരോട് മെത്രാന്‍ ആഹ്വാനം ചെയ്തു.

"സാൻ ജുവാൻ ഡി ലോസ് ലാഗോസ് രൂപത, പിതാവായ ജുവാന്‍ അങ്ങുലോ ഫോണ്‍സെക്കയുടെ ഹൃദയഭേദകമായ മരണത്തിന് കരുണയുടെ പിതാവായ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ക്രിസ്തുവിന്റെ നാമത്തിൽ സഭയ്ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ജീവിത സമർപ്പണത്തിന് ദൈവം പ്രതിഫലം നൽകട്ടെ. ദൈവത്തിന്റെ കാരുണ്യത്താൽ അദ്ദേഹത്തിന്റെയും വേർപിരിഞ്ഞ എല്ലാ വിശ്വാസികളുടെയും ആത്മാവിന് ശാന്തി ലഭിക്കട്ടെ” പ്രസ്താവന ഉപസംഹരിച്ചു.

1970 ജനുവരി 24 ന് ജാലിസ്‌കോ സംസ്ഥാനത്തെ ടെപാറ്റിറ്റ്‌ലാൻ ഡി മോറെലോസ് പട്ടണത്തിലാണ് അങ്ങുലോ ജനിച്ചത്. പിന്നീട് 1998 മെയ് രണ്ടിന് തിരുപ്പട്ടം സ്വീകരിച്ചു. 2017 മുതല്‍ വല്ലേ ഡെ ഗ്വാഡലൂപ്പയിലെ ഇടവക വികാരിയായി സേവനം ചെയ്തു വരികയായിരുന്നു. ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍, സാന്‍ ജോസ് ഒബെരോ, എസ്പിരിറ്റു സാന്റോ എന്നീ ഇടവകകളിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.

2018 ല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഫാ. ഫോണ്‍സെക്ക ഉള്‍പ്പെടെ എട്ടോളം കത്തോലിക്കാ വൈദികരാണ് ഈ രാജ്യത്ത് കൊല്ലപ്പെട്ടത്. ലോകത്ത് ഏറ്റവും അധികം വൈദികര്‍ കൊല്ലപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മെക്സിക്കോയാണ് മുന്നിലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.