വാഷിങ്ടണ്‍: സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെയും ഖലിസ്ഥാന്‍ വാദികളുടെ ആക്രമണം. ലണ്ടനിലെ ഹൈക്കമ്മീഷന്‍ ഓഫിസിന് മുന്നിലെ ഇന്ത്യന്‍ പതാക നീക്കിയതിന് പിന്നാലെയാണ് സാന്‍ഫ്രാന്‍സിസ്‌കോയിലെയും ആക്രമണം. തീവ്ര സിഖ് സംഘടനയായ 'വാരിസ് പഞ്ചാബ് ദേ' നേതാവ് അമൃത്പാല്‍ സിങ്ങിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് രണ്ടിടത്തും ആക്രമണം നടത്തിയത്.
ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യമുയര്‍ത്തി കോണ്‍സുലേറ്റില്‍ എത്തിയ പ്രതിഷേധക്കാര്‍ വാതിലും ജനാലകളും തകര്‍ത്തു. കൂടാതെ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് 'ഫ്രീ അമൃത്പാല്‍' എന്ന് എഴുതുകയും കെട്ടിടത്തിനു മുകളില്‍ ഖലിസ്ഥാന്‍ പതാക പാറിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുണ്ടായ ഖലിസ്ഥാന്‍ വാദികളുടെ ആക്രമണത്തിലും ദേശീയപതാക നശിപ്പിച്ചിരുന്നു.
രണ്ട് അക്രമ സംഭവങ്ങളിലും ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പരിസരത്ത് മതിയായ സുരക്ഷ ഒരുക്കാതിരുന്നതിനോട് ഇന്ത്യ കാരണം ആരാഞ്ഞു. കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ലണ്ടനില്‍ നടന്നത് പ്രതിഷേധാര്‍ഹമാണെന്നും ശക്തമായി അപലപിക്കുന്നതായും ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസ് ട്വീറ്റ് ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26