രാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്; രാജ്ഘട്ടില്‍ നാളെ കൂട്ടസത്യാഗ്രഹം

രാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്; രാജ്ഘട്ടില്‍ നാളെ കൂട്ടസത്യാഗ്രഹം

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ നടപടിക്കെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. രാജ്ഘട്ടിന് മുന്നില്‍ ഞായറാഴ്ച രാവിലെ പത്ത് മുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സത്യാഗ്രഹമിരിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു. ജനാധിപത്യത്തെ തകര്‍ക്കുന്ന ഫാസിസ്റ്റ് നടപടി ബി.ജെ.പിയെ തിരിഞ്ഞുകൊത്തുമെന്നും അദ്ദേഹം പറഞ്ഞു. 

ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വേണുഗോപാല്‍.

ആടിനെ പട്ടിയാക്കുന്ന നയമാണ് ബി.ജെ.പിയുടേത്. നീരവ് മോഡിയും ലളിത് മോഡിയും നടത്തിയ അഴിമതി ചൂണ്ടിക്കാണിച്ചാല്‍ അത് സമുദായത്തിന്റെ പേരില്‍ ചാരാനുള്ള ശ്രമം ഇപ്രാവശ്യം വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യം തന്നെ അപകടത്തിലാകുന്ന സാഹചര്യമാണ് രാജ്യത്ത്. സംസ്ഥാനങ്ങളിലെ അഭിപ്രായവ്യത്യാസം മറന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നതില്‍ സന്തോഷമുണ്ട്. രാഷ്ട്രപതിയെ കാണാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അനുവാദം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് വെള്ളിയാഴ്ച അയോഗ്യനാക്കിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ടേയിരിക്കുമെന്ന് രാഹുല്‍ വ്യക്തമാക്കി. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന് താന്‍ മുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്. അതിന്റെ ഉദാഹരണങ്ങള്‍ നാം ഓരോ ദിവസവും കണ്ടു കൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി മോഡിയും അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് താന്‍ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചുവെന്നും രാഹുല്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.