വിദ്യാഭ്യാസ യോഗ്യത ചോദിച്ചാല്‍ പിഴ ചുമത്തുമോ? നിരക്ഷരനായ പ്രധാനമന്ത്രി രാജ്യത്തിന് അപകടമെന്ന് അരവിന്ദ് കെജരിവാള്‍

വിദ്യാഭ്യാസ യോഗ്യത ചോദിച്ചാല്‍ പിഴ ചുമത്തുമോ? നിരക്ഷരനായ പ്രധാനമന്ത്രി രാജ്യത്തിന് അപകടമെന്ന്  അരവിന്ദ് കെജരിവാള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദ്യാഭ്യാസം സംബന്ധിച്ച വിശദാംശങ്ങള്‍ ചോദിച്ചതിന് പിഴ ചുമത്തിയ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.

കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് റദ്ദാക്കിയാണ് ഹര്‍ജിക്കാരനായ കെജരിവാളിനു കോടതി 25,000 രൂപ പിഴ വിധിച്ചത്. 2016 ല്‍ ഗുജറാത്ത് സര്‍വകലാശാലയോട് ഇതുസംബന്ധിച്ച വിവരങ്ങള്‍ കെജരിവാളിന് കൈമാറണമെന്നായിരുന്നു വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്.

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ സംബന്ധിച്ച കാര്യങ്ങള്‍ അറിയാന്‍ ഈ രാജ്യത്തിന് അവകാശമില്ലേ എന്ന് വിധിക്ക് പിന്നാലെ കെജരിവാള്‍ ചോദ്യം ഉന്നയിച്ചു. ട്വിറ്ററിലൂടെയായിരുന്നു കെജരിവാളിന്റെ പ്രതികരണം. നിരക്ഷരനായ പ്രധാനമന്ത്രി രാജ്യത്തിനു തന്നെ അപകടമാണെന്നും കെജരിവാള്‍ കുറിച്ചു.

'നമ്മുടെ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത അറിയാന്‍ ഈ രാജ്യത്തിന് അവകാശമില്ലേ? വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തുന്നതിനെ പ്രധാനമന്ത്രി ശക്തമായി എതിര്‍ക്കുന്നു. എന്തുകൊണ്ടാണത്? അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത ചോദിക്കുന്നവര്‍ക്കെല്ലാം പിഴ ചുമത്തുമോ? എന്താണ് ഇവിടെ സംഭവിക്കുന്നത്? വിദ്യാഭ്യാസം കുറഞ്ഞ നിരക്ഷരനായ പ്രധാനമന്ത്രി രാജ്യത്തിന് വലിയ അപകടമാണ്'- കെജരിവാള്‍ കുറിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ്, ഗുജറാത്ത് സര്‍വകലാശാല, ഡല്‍ഹി സര്‍വകലാശാല എന്നിവയ്ക്കാണ് വിവരാവകാശ കമ്മീഷന്‍ ഉത്തരവ് നല്‍കിയത്. ഇതിനെതിരെ ഗുജറാത്ത് സര്‍വകലാശാല നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് 1978 ല്‍ ബിരുദവും ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് 1983 ല്‍ ബിരുദാനന്തര ബിരുദവും നേടിയെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇതിന്റെ വിവരങ്ങളാണ് കെജരിവാള്‍ ആവശ്യപ്പെട്ടത്.

സര്‍ട്ടിഫിക്കറ്റിന്റെ വിവരങ്ങള്‍ നല്‍കാന്‍ സര്‍വകലാശാലയെ നിര്‍ബന്ധിക്കാനാവില്ലെന്ന് ഗുജറാത്ത് സര്‍വകലാശാലക്കു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ തുഷാര്‍ മേത്ത വാദിച്ചിരുന്നു. ഇതില്‍ പൊതുതാത്പര്യമൊന്നുമില്ല.

ഒരാളുടെ ബാലിശമായ കൗതുകത്തിനു വേണ്ടി ഇത്തരം ഉത്തരവ് പുറപ്പെടുവിക്കാനാവില്ല. പ്രധാനമന്ത്രിക്കു ബിരുദമുണ്ടോയെന്നത് അദ്ദേഹത്തിന്റെ ചുമതലയുമായി ഒരുതരത്തിലും ബന്ധപ്പെടാത്ത കാര്യമാണെന്നും തുഷാര്‍ മേത്ത പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.