മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന കേസ്: ജൂണ്‍ അഞ്ചിലേക്ക് മാറ്റി

 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന കേസ്:  ജൂണ്‍ അഞ്ചിലേക്ക് മാറ്റി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന കേസ് ലോകായുക്ത ഫുള്‍ ബെഞ്ച് പരിഗണിക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി. ഹര്‍ജിക്കാരനായ ആര്‍.എസ് ശശികുമാറിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഹര്‍ജി മാറ്റിയത്.

കേസ് ഫുള്‍ ബെഞ്ചിന് വിട്ട വിധി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് അഭിഭാഷകന്‍ അറിയിച്ചു. അതിനാല്‍ കേസ് മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. 'നിങ്ങള്‍ക്ക് തിരക്കില്ലെങ്കില്‍ ഞങ്ങള്‍ക്കുമില്ല' എന്ന പരാമര്‍ശത്തോടെ കേസ് മാറ്റിവയ്ക്കുകയാണെന്ന് ലോകായുക്ത അറിയിച്ചു.

കേസ് ഫുള്‍ ബെഞ്ചിനു വിട്ട വിധി ചോദ്യം ചെയ്ത് ഹര്‍ജിക്കാരന്‍ രാവിലെ നല്‍കിയ റിവ്യൂ ഹര്‍ജി ലോകായുക്ത തള്ളിയിരുന്നു. അടിസ്ഥാനമില്ലാത്തതും ദുര്‍ബലവുമായ വാദമാണ് ഹര്‍ജിക്കാരന്‍ ഉയര്‍ത്തിയതെന്നും വിധി പുനപ്പരിശോധിക്കേണ്ടതില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ ബെഞ്ച് വിലയിരുത്തി.

ദുരിതാശ്വാസ നിധി ദുരുപയോഗം സംബന്ധിച്ച ഹര്‍ജി പരിഗണിക്കണോ എന്ന കാര്യത്തില്‍ ലോകായുക്ത ഫുള്‍ ബെഞ്ച് നേരത്തെ തീരുമാനമെടുത്തതാണെന്നും ഈ കാര്യം അവഗണിച്ചാണ് ഹര്‍ജി നിലനില്‍ക്കുന്നതാണോ എന്ന് പരിശോധിക്കാന്‍ വീണ്ടും ഫുള്‍ബെഞ്ചിനു വിട്ടുകൊണ്ടുള്ള വിധി വന്നത് എന്നുമാണ് ആര്‍എസ് ശശികുമാര്‍ വാദിച്ചത്. എന്നാല്‍ ഇത് രണ്ടംഗ ബെഞ്ച് പരിഗണിച്ചില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം അനുവദിച്ചതും മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് എട്ടര ലക്ഷം അനുവദിച്ചതും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം നല്‍കിയതും അഴിമതിയും സ്വജനപക്ഷപാതവുമാണെന്നാണ് കേസ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.