വോട്ടെണ്ണല്‍ 16 ന് രാവിലെ എട്ട് മുതല്‍; ഫലം വൈകില്ലെന്ന് കമ്മീഷന്റെ ഉറപ്പ്

വോട്ടെണ്ണല്‍ 16 ന് രാവിലെ എട്ട് മുതല്‍; ഫലം വൈകില്ലെന്ന് കമ്മീഷന്റെ ഉറപ്പ്

തിരുവനന്തപുരം: മൂന്ന് ഘട്ടങ്ങളായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 16ന് രാവിലെ എട്ടിന് ആരംഭിക്കും. ഫലം വൈകാതിരിക്കാന്‍ കൃത്യതയാര്‍ന്ന സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.

സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ഓരോ കേന്ദ്രങ്ങളിലെയും വോട്ടെണ്ണല്‍ പുരോഗതി കമ്മീഷന്റെ 'ട്രെന്‍ഡ്' സോഫ്റ്റ് വെയറില്‍ തത്സമയം അപ്ലോഡ് ചെയ്യും. തിരുവനന്തപുരത്ത് 16 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ട്. തപാല്‍ വോട്ടുകളായിരിക്കും ആദ്യം എണ്ണുക. പിന്നീട് മറ്റ് വോട്ടുകള്‍ എണ്ണിത്തുടങ്ങും.

എട്ട് ബൂത്തുകള്‍ക്ക് ഒരു ടേബിളെന്ന നിലയിലാണ് വോട്ടെണ്ണല്‍.ആദ്യം ഒന്നാം വാര്‍ഡ് പിന്നീട് രണ്ട് എന്ന ക്രമത്തില്‍ പെട്ടികള്‍ പുറത്തെടുക്കും. ഒരു വാര്‍ഡില്‍ ഒന്നിലധികം ബൂത്തുകളുണ്ടെങ്കില്‍ അതെല്ലാം ഒരു ടേബിളില്‍ തന്നെ ഒരുക്കും. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്‌ളോക്ക് തലത്തിലും മുനിസിപ്പാലിറ്റി,കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലേത് അതത് സ്ഥാപനങ്ങളിലെ കേന്ദ്രത്തിലുമായിരിക്കും നടക്കുക.

ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേക കൗണ്ടിംഗ് ഹാളുകളും സജ്ജീകരിക്കും. വോട്ടെണ്ണല്‍ വിവരങ്ങള്‍ ട്രെന്‍ഡ് സോഫ്റ്റ് വെയറിലൂടെ അപ്പപ്പോള്‍ അപ്ലോഡ് ചെയ്യും. ഇതിനായി വോട്ടെണ്ണല്‍ കേന്ദ്രത്തിനടുത്ത് പ്രത്യേക മുറി സജ്ജമാക്കും.

ഇതിനിടെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കസര്‍ഗോഡ് എന്നീ ജില്ലകളിലെ കലാശക്കൊട്ട് ഇന്ന് വൈകുന്നേരം അഞ്ചിന് സമാപിക്കും. കോവിഡ് ക്രമാതീതമായി പകരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ കലാശക്കൊട്ട് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.