മണിക്കൂറില്‍ 160 കിലോ മീറ്റര്‍ വേഗം: തിരുവനന്തപുരം-മംഗലാപുരം വരെ രണ്ട് പാതകള്‍; സിഗ്‌നലിങ് പരിഷ്‌ക്കരിക്കാന്‍ 508 കോടി

മണിക്കൂറില്‍ 160 കിലോ മീറ്റര്‍ വേഗം: തിരുവനന്തപുരം-മംഗലാപുരം വരെ രണ്ട് പാതകള്‍; സിഗ്‌നലിങ് പരിഷ്‌ക്കരിക്കാന്‍ 508 കോടി

പത്തനംതിട്ട: തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ രണ്ട് പാതകള്‍ കൂടി നിര്‍മ്മിക്കാന്‍ ദക്ഷിണ റെയില്‍വേ പദ്ധതി തയ്യാറാക്കുന്നു. കേരളത്തില്‍ റെയില്‍വേ ഗതാഗതത്തിന്റെ വേഗം മണിക്കൂറില്‍ 160 കിലോമീറ്ററാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി. ഇതിനായുള്ള ലൈഡാര്‍ സര്‍വേ ഈ മാസം ആരംഭിക്കും.

പദ്ധതിയ്ക്ക് ഏതാണ്ട് നാലായിരം കോടിയില്‍ അധികം തുകയാണ് ചെലവ്ാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂര്‍ത്തിയായാല്‍ തിരുവനന്തപുരം-കാസര്‍ഗോഡ് യാത്ര കുറഞ്ഞത് നാല് മണികൂറായി ചുരുങ്ങുമെന്നാണ് ദക്ഷിണ റെയില്‍വേ കണക്കാക്കുന്നത്.

മൂന്നു ഘട്ടമായാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഒന്നാം ഘട്ടം എറണാകുളം-ഷൊര്‍ണൂര്‍ പാതകളുടെ നിര്‍മ്മാണമാണ്. ഇതിനായി വേഗസാധ്യതാ പഠനം പൂര്‍ത്തിയായി. 280 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്ക് അധികമായി വേണ്ടിവരുക. വളവുകള്‍ നിവര്‍ത്തി പാത നിര്‍മ്മിക്കുന്നതിന് മുന്നോടിയായി എറണാകുളം-വള്ളത്തോള്‍ നഗര്‍ പാതയില്‍ 508 കോടി രൂപ ചെലവഴിച്ച് സിഗ്‌നലിങ് സംവിധാനം പരിഷ്‌കരിക്കും.

ആദ്യം ഈ മേഖലയില്‍ മണിക്കൂറില്‍ 130 കിലോ മീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ കഴിയും വിധം സര്‍വേ നടത്താനായിരുന്നു ലക്ഷ്യം. അതിനായി പ്രാരംഭ നടപടികള്‍ ആരംഭിച്ചിരുന്നു. പക്ഷെ വേഗം 160 കിലോ മീറ്ററായി ഉയര്‍ത്തണമെന്ന നിര്‍ദ്ദേശം വന്നതോടെ വീണ്ടും സര്‍വേ നടത്താനാണ് ഉദ്ദേശിക്കുന്നത്.

പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ തിരുവനന്തപുരം-എറണാകുളം പാതകളുടെ വികസനവും മൂന്നാം ഘട്ടത്തില്‍ ഷൊര്‍ണൂര്‍-മംഗലാപുരം മേഖലയിലെ പാത വികസനവും ലക്ഷ്യമിടുന്നു. പ്രാരംഭ നടപടികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി 2024-ല്‍ നിര്‍മ്മാണം ആരംഭിക്കാനാണ് ലക്ഷ്യം. നിലവില്‍ അര്‍ധ അതിവേഗ ട്രെയിനായ വന്ദേഭാരതിന്റെ കേരളത്തിലെ പരമാവധി വേഗം 100-108 കിലോ മീറ്ററാണ്.

ഷൊര്‍ണൂര്‍-കാസര്‍ഗോഡ് പാതയില്‍ മാത്രമാണ് ഈ വേഗം ലഭിക്കുന്നത്. ശരാശരി വേഗത 80 കിലോ മീറ്റര്‍മാത്രം. പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ പരമാവധി വേഗം 160 കിലോ മീറ്ററായി ഉയരുമെന്നാണ് നിഗമനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.