സ്വവര്‍ഗ വിവാഹ നിയമസാധുത: രാഷ്ട്രപതിയെ പ്രതികരണം അറിയിച്ച് സീറോമലബാര്‍ സഭ

 സ്വവര്‍ഗ വിവാഹ നിയമസാധുത: രാഷ്ട്രപതിയെ പ്രതികരണം അറിയിച്ച് സീറോമലബാര്‍ സഭ

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹ നിയമസാധുതയെപ്പറ്റി പ്രതികരിച്ച് സീറോമലബാര്‍ സഭ. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണം എന്ന ഹര്‍ജിയില്‍സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിലപാട് അറിയക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പൊതുസമൂഹത്തിന്റെ പ്രതികരണങ്ങള്‍ ആരായുകയും ഇതുപ്രകാരം സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ സഭയുടെ പ്രതികരണം രാഷ്ട്രപതിയെ ഔദ്യോഗികമായി അറിയിക്കുകയുമായിരുന്നു.

ഭാരതീയ സംസ്‌കാരത്തില്‍ വിവാഹം എതിര്‍ലിംഗത്തിലുള്ള രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധമാണെന്നും കുടുംബമെന്നത് ജീവശാസ്ത്രപരമായ ഒരു പുരുഷനും സ്ത്രീയും അവര്‍ക്കു ജനിക്കുന്ന കുട്ടികളും ഉള്‍ക്കൊള്ളുന്നതാണെന്നുമുള്ള എതിര്‍സത്യവാങ്മൂലം സുപ്രീം കോടതിയില്‍ നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ സഭ അംഗീകരിക്കുന്നു. തിരുവചനത്തെയും പാരമ്പര്യത്തെയും സഭാ പ്രബോധനങ്ങളെയും മുറുകെപിടിക്കുന്ന സഭ ഇതേ ധാര്‍മിക കാഴ്ചപ്പാടു തന്നെ പുലര്‍ത്തുകയും സ്വവര്‍ഗവിവാഹത്തിന് നിയമ പരിരക്ഷ നല്‍കാനുള്ള ഉദ്യമങ്ങളെ എതിര്‍ക്കുകയും ചെയ്യുന്നുവെന്നും പ്രതികരണത്തില്‍ വ്യക്തമാക്കുന്നു.

കാരണം സ്വവര്‍ഗ വിവാഹങ്ങള്‍ കുട്ടികള്‍ക്ക് ദാമ്പത്യ ബന്ധത്തിനുള്ളില്‍ ജനിക്കാനും വളരാനുമുള്ള അവകാശത്തിന്റെ ലംഘനമാണ്. സ്ത്രീയും പുരുഷനുമായി രൂപീകരിക്കപ്പെട്ട മനുഷ്യപ്രകൃതിയോടുള്ള നിഷേധമാണതെന്നും കുടുംബ സംവിധാനത്തോടും സമൂഹത്തോടും ചെയ്യുന്ന അനീതിയാണെന്നും സഭ ചൂണ്ടിക്കാട്ടുന്നു. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നത് കുട്ടികളോടുള്ള ആകര്‍ഷണം, മൃഗങ്ങളോടുള്ള ആകര്‍ഷണം, രക്തബന്ധുക്കള്‍ തമ്മിലുള്ള ആകര്‍ഷണം എന്നിങ്ങനെയുള്ള ലൈംഗിക അപഭ്രംശങ്ങള്‍ നിയമവിധേയമാക്കാനുള്ള മുറവിളികള്‍ ഉയരുന്നതിന് കാരണമാകാം.അതിനാല്‍ അത് അനുവദിക്കപ്പെടാന്‍ പാടില്ലെന്നും സഭ വ്യക്തമാക്കി.

എന്നാല്‍ ലൈംഗികതയുടെ തലത്തില്‍ മാനസികവും ശാരീരികവുമായ വ്യതിയാനങ്ങളുള്ളവരെ സഭ കരുണയോടെ കാണുന്നു. അവര്‍ക്കെതിരായ വിവേചനങ്ങളെ എതിര്‍ക്കുകയും ചെയ്യുന്നു. അതേസമയംവിവാഹം ഒരു സ്ത്രീയും ഒരു പുരുഷനും തമ്മിലുള്ള ബന്ധമാണ് എന്ന നിലപാട് സഭ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു എന്നും സീറോമലബാര്‍ സഭ പ്രതികരണത്തില്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.