ഗുജറാത്തില്‍ അഞ്ച് വര്‍ഷത്തിനിടെ കാണാതായത് 41,621 സ്ത്രീകളെ; കടത്തുന്നത് ലൈംഗികവൃത്തിക്കെന്ന് നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

ഗുജറാത്തില്‍ അഞ്ച് വര്‍ഷത്തിനിടെ കാണാതായത് 41,621 സ്ത്രീകളെ; കടത്തുന്നത് ലൈംഗികവൃത്തിക്കെന്ന് നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

അഹമ്മദാബാദ്: ഗുജറാത്തില്‍ അഞ്ച് വര്‍ഷത്തിനിടെ കാണാതായത് 40,000ല്‍ അധികം സ്ത്രീകളെയെന്ന് റിപ്പോര്‍ട്ട്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

റിപ്പോര്‍ട്ട് പ്രകാരം 2016 ല്‍ 7105 സ്ത്രീകളെ കാണാതായി. 2017 ല്‍ 7712, 2018 ല്‍ 9246, 2019 ല്‍ 9268, 2020 ല്‍ 8290 എന്നിങ്ങനെയാണ് കണക്ക്. ഇത്തരത്തില്‍ ആകെ 41,621 പേരെ കാണാതായിട്ടുണ്ട്.

സര്‍ക്കാര്‍ നിയമസഭയില്‍ 2021 ല്‍ നല്‍കിയ കണക്ക് പ്രകാരം 2019-20ല്‍ അഹമ്മദാബാദിലും വഡോദരയിലുമായി 4722 സ്ത്രീകളെ കാണാതായതായി അറിയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിലേക്ക് നിര്‍ബന്ധിത ലൈംഗിക വൃത്തിക്ക് കയറ്റി അയയ്ക്കപ്പെടുകയാണ് ഈ കാണാതായവരില്‍ പലരുമെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും ഗുജറാത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായ സുധീര്‍ സിന്‍ഹ പറയുന്നു.

കാണാതായ പരാതികള്‍ പൊലീസ് ഗൗരവപൂര്‍വം പരിശോധിക്കുന്നില്ലെന്ന ആക്ഷേപവും ഉ്ണ്ട്. കൊലപാതകത്തേക്കാള്‍ ഗുരുതരമായി ഇത്തരം കേസുകള്‍ പരിഗണിക്കപ്പെടണമെന്ന് അദ്ദേഹം പറയുന്നു. ഒരു കുട്ടിയെ കാണാതാകുമ്പോള്‍ ആ കുടുംബം മുഴുവന്‍ വര്‍ഷങ്ങളോളമാണ് ആ കുട്ടിക്കു വേണ്ടി കാത്തിരിക്കുന്നത്. കൊലക്കേസുകളില്‍ അന്വേഷണം നടത്തുന്നതുപോലെ തന്നെ ഈ കേസുകളും അന്വേഷിക്കണം. ബ്രിട്ടിഷ് കാലത്തിലേത് പോലെയുള്ള അന്വേഷണമാണ് ആളുകളെ കാണാതാകുന്ന കേസുകളില്‍ ഇപ്പോള്‍ നടത്തുന്നതെന്നും സിന്‍ഹ കുറ്റപ്പെടുത്തി.

പെണ്‍കുട്ടികളെ കാണാതാകുന്നതില്‍ പഴിചാരേണ്ടത് മനുഷ്യക്കടത്തു സംഘങ്ങളെയാണെന്ന് മുന്‍ എഡിജിപി ഡോ. രാജന്‍ പ്രിയദര്‍ശിനി പറഞ്ഞു. കാണാതെ പോകുന്ന വലിയൊരു വിഭാഗം പെണ്‍കുട്ടികളെയും അനധികൃതമായി പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്തു സംഘങ്ങള്‍ മറ്റൊരു സംസ്ഥാനത്തെത്തിച്ച് വില്‍ക്കുകയാണെന്ന് കണ്ടെത്തിയിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

അതേസമയം ബിജെപി നേതാക്കള്‍ കേരളത്തിലെ സ്ത്രീകളെക്കുറിച്ചു പറയുമ്പോള്‍ രാജ്യത്തെ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നാടായ ഗുജറാത്തില്‍ കാണാതായ 40,000 സ്ത്രീകളെക്കുറിച്ച് മിണ്ടുന്നില്ലെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് ഹിരേന്‍ ബാങ്കറും കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.