കോടതിക്കെതിരെ ശക്തമായ സൈബര്‍ ആക്രമണം; ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നത് സര്‍ക്കാര്‍ വിരുദ്ധമോയെന്ന് ഹൈക്കോടതി

കോടതിക്കെതിരെ ശക്തമായ സൈബര്‍ ആക്രമണം; ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നത് സര്‍ക്കാര്‍ വിരുദ്ധമോയെന്ന് ഹൈക്കോടതി

കൊച്ചി: താനൂര്‍ ബോട്ട് ദുരന്തത്തെ തുടര്‍ന്ന് സ്വമേധയാ കേസെടുത്തതിലും നടത്തിയ പരാമര്‍ശങ്ങളിലും കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടിവരുന്നുവെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. ഈ വിഷയം കോടതി പരിഗണിക്കുന്നതില്‍ ചിലര്‍ അസ്വസ്ഥരാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മറ്റൊരു ബോട്ട് ദുരന്തം ഇനി ഉണ്ടാകരുത്. അതുകൊണ്ട് സര്‍ക്കാര്‍ കോടതിക്കൊപ്പം നില്‍ക്കണം. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ അത് സര്‍ക്കാര്‍ വിരുദ്ധമാകുമോയെന്നും കോടതി ചോദിച്ചു. ജഡ്ജിമാര്‍ക്ക് സംസാരിക്കാന്‍ കഴിയുന്നില്ല. കോടതിക്ക് നേരെ ശക്തമായ സൈബര്‍ ആക്രമണം ഉണ്ടാകുന്നു. അഭിഭാഷകരും സൈബര്‍ ആക്രമണത്തിന്റെ ഭാഗമാകുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

അപകടത്തെക്കുറിച്ച് മലപ്പുറം ജില്ലാ കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്നത് 37പേരാണ്. 22 പേര്‍ക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓവര്‍ലോഡിങ് ആണ് അപകടത്തിന് കാരണമായതെന്നും കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കേസില്‍ കക്ഷി ചേരാന്‍ മരിച്ചയാളുടെ അമ്മ നല്‍കിയ അപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തു. പെരുന്നാള്‍ സമയത്ത് ബോട്ട് സര്‍വീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് താനൂര്‍ മുനിസിപ്പാലിറ്റി അറിയിച്ചു. സര്‍വീസ് നിര്‍ത്തിവെച്ചെങ്കിലും തൊട്ടടുത്ത ദിവസം വീണ്ടും ആരംഭിച്ചുവെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ബോട്ടില്‍ ആളെ കയറ്റുന്നിടത് എത്ര പേരെ കയറ്റാന്‍ സാധിക്കും എന്ന് എഴുതി വെക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കേസില്‍ അഡ്വ. വി.എം ശ്യാംകുമാറിനെ അമിക്കസ് ക്യൂറിയായി ഹൈക്കോടതി നിയോഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.