കര്‍ണാടകയില്‍ കോൺഗ്രസ്‌ തരംഗം: 115 സീറ്റിൽ ലീഡ്, ബിജെപിക്ക് 78; കരുത്ത് കാട്ടി ജെഡിഎസ്

കര്‍ണാടകയില്‍ കോൺഗ്രസ്‌ തരംഗം: 115 സീറ്റിൽ ലീഡ്, ബിജെപിക്ക് 78; കരുത്ത് കാട്ടി ജെഡിഎസ്

ബംഗളുരു: മുഴുവൻ സീറ്റുകളിലെ ഫലസൂചനകൾ പുറത്ത് വന്നപ്പോൾ കര്‍ണാടകയിൽ കോൺഗ്രസ്‌ തരംഗം. വോട്ടെണ്ണൽ രണ്ട് മണിക്കൂറിലേക്ക് എത്തിയപ്പോൾ കോൺഗ്രസ്‌ 115 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 78 ഇടത് ബിജെപി ലീഡ് ചെയ്യുന്നു. 28 സീറ്റിൽ മുന്നേറ്റം നടത്തി ജെഡിഎസും കരുത്തു കാട്ടി.

പോസ്റ്റൽ വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ വ്യക്തമായ ലീഡിലേക്ക് കോൺഗ്രസ്‌ എത്തിയെങ്കിലും ഇലക്ട്രിക് മെഷീൻ വോട്ടുകളിൽ ബിജെപി ലീഡ് തിരിച്ചു പിടിച്ചു. എന്നാൽ വോട്ടെണ്ണൽ പാതി പിന്നിട്ടപ്പോൾ കോൺഗ്രസ്‌ തരംഗത്തിന്റെ സൂചനകൾ കണ്ട് തുടങ്ങി. ഒരു ഘട്ടത്തിൽ 130 ന് മുകളിലേക്ക് വരെ സീറ്റുകളിലേക്ക് വരെ കോൺഗ്രസിന്റെ ലീഡ് നില ഉയർന്നു. പിന്നീട് കേവല ഭൂരിപക്ഷത്തിലേക്ക് താഴ്ന്നെങ്കിലും ബിജെപിയുമായി വ്യക്തമായ അകലം പാലിച്ചിരുന്നു. ജെഡിഎസാണ് നേട്ടം ഉണ്ടാക്കിയത്.

പോസ്റ്റൽ വോട്ടെണ്ണലിന്റെ ഘത്തിൽ ബിജെപിയും കോൺഗ്രസ്സും ഒപ്പത്തിനൊപ്പമായിരുന്നു മുന്നേറ്റം. ലീഡ് നിലകൾ ഇരു പാർട്ടികൾക്കും മാറിമാറിഞ്ഞു. കൂടുതൽ സമയത്തും ബിജെപിയാണ് ലീഡ് ചെയ്തതെങ്കിൽ ഇടയ്ക്കൊക്കെ കോൺഗ്രസ്‌ മുന്നിലെത്തി. എട്ടരയോടെ പോസ്റ്റൽ വോട്ടുകളിലെ 200 സീറ്റുകളിലെ ഫലം പുറത്ത് വന്നപ്പോൾ വ്യക്തമായ മുൻ‌തൂക്കത്തിലേക്ക് കോൺഗ്രസ്‌ എത്തി.

സംസ്ഥാനത്താകെ 36 കൗണ്ടിംഗ് സെന്ററുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ആകെ 224 മണ്ഡലങ്ങളിലായി 2613 സ്ഥാനാര്‍ത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകള്‍ വേണം. 5.3 കോടി വോട്ടര്‍മാരാണ് വിധിയെഴുതിയത്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. തൂക്ക് മന്ത്രിസഭ പ്രവചിക്കുന്ന എക്‌സിറ്റ് പോളുകളും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പറയുന്നു.

തൂക്ക് സഭയെങ്കില്‍ ഭരണം പിടിക്കാന്‍ കരുക്കള്‍ നീക്കി കോണ്‍ഗ്രസും ബിജെപിയും രംഗത്തുണ്ട്. 28 ലോക്‌സഭാ സീറ്റുകള്‍ ഉള്ള കര്‍ണാടകയിലെ വിജയം ബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ നിര്‍ണായകമാണ്. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം അലയടിക്കുന്നുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
രാഷ്ട്രീയ സാഹചര്യം അനുകൂലമായതിനാല്‍ കര്‍ണാടകം തൂത്തുവാരുമെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം.

കോണ്‍ഗ്രസ് ഉയര്‍ത്തിയ അഴിമതി ആരോപണങ്ങള്‍ മധ്യ കര്‍ണടകയില്‍ ഫലം കണ്ടിട്ടുണ്ട് എന്ന് നേതൃത്വം കരുതുന്നു.
ഓള്‍ഡ് മൈസൂര്‍ മേഖലയില്‍ പെട്ട ചിക്കബല്ലാപൂരയിലും രാമനഗരയിലുമെല്ലാം 85 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തിയതും കാറ്റ് അനുകൂലമായതിന്റെ സൂചനയായാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. 90 ഓളം മണ്ഡലങ്ങളുടെ ഫലത്തെ സ്വാധീനിക്കുന്ന നഗര പ്രദേശങ്ങളിലെ മധ്യവര്‍ഗ വോട്ടര്‍മാര്‍ ആര്‍ക്കൊപ്പം നിന്നു എന്നത് ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്.

ന്യൂനപക്ഷം, ഒബിസി, എസ് സി, എസ്.ടി എന്നീ വിഭാഗങ്ങളുടെ വോട്ടുകള്‍ കൂടുതലും കോണ്‍ഗ്രസിന് അനുകൂലമാണെന്നാണ് സര്‍വ്വേ ഫലങ്ങള്‍. കര്‍ണാടകത്തിലെ ജനസംഖ്യയുടെ 14 ശതമാനം വരുന്ന ലിംഗായത്ത് വോട്ടുകളിലാണ് ബിജെപിയുടെ പ്രതീക്ഷ. 1989 വരെ കോണ്‍ഗ്രസിനൊപ്പം അടിയുറച്ചു നിന്ന ലിംഗായത്ത് വോട്ടുകളാണ് അതിനു ശേഷം ബിജെപിയുടെ വോട്ടു ബാങ്കായി മാറിയത്.

കര്‍ണാടകത്തില്‍ മുഖ്യമന്ത്രിമാരായിട്ടുള്ള ബി.എസ് യെഡിയൂരപ്പ, ജഗദീഷ് ഷെട്ടാര്‍, ബസവരാജ് ബൊമ്മെ എന്നിവരും ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ളവരാണ്. ബെലഗാവി, ഹുബ്ബള്ളി ധാര്‍വാഡ്, ഹാവേറി എന്നീ മേഖലകളിലാണ് ലിംഗായത്ത് സമുദായത്തിന് വ്യക്തമായ സ്വാധീനമുള്ളത്.

ജനസംഖ്യയുടെ 13 ശതമാനം വരുന്ന വൊക്കലിഗയാണ് കര്‍ണാടകത്തിന്റെ വിധിയെഴുത്തില്‍ നിര്‍ണായക സ്വാധീനമുള്ള മറ്റൊരു സമുദായം. പരമ്പരാഗതമായി വൊക്കലിഗ സമുദായം കോണ്‍ഗ്രസിനും ജനതാദള്‍ എസിനുമൊപ്പം അടിയുറച്ചു നില്‍ക്കുന്നവരാണ്.

വൊക്കലിഗ സമുദായത്തില്‍നിന്നുള്ള എച്ച്.ഡി ദേവഗൗഡ, എച്ച്.ഡി കുമാരസ്വാമി, സദാനന്ദ ഗൗഡ എന്നിവര്‍ കര്‍ണാടകത്തിന്റെ മുഖ്യമന്ത്രിമാരായിട്ടുണ്ട്.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാറും വൊക്കലിഗ സമുദായത്തില്‍നിന്നുള്ളയാളാണ്. ഓള്‍ഡ് മൈസൂരു, മാണ്ഡ്യ, ഹാസന്‍, മൈസൂരു, തുമുകുരു, ചാമരാജ് നഗര്‍ എന്നിവയാണ് വൊക്കലിഗ സമുദായത്തിന്റെ സ്വാധീന കേന്ദ്രങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.