തേനി: ഇടുക്കി ചിന്നക്കനാലില്‍ നിന്നും ദൗത്യസംഘം പിടികൂടി നാടുകടത്തിയ അരിക്കൊമ്പന്റെ കാര്യത്തില്‍ നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും. അരിക്കൊമ്പനെ കാട്ടില്‍ വിടരുതെന്നും കേരളത്തിന് കൈമാറണമെന്നുമുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിയ്ക്കും. എറണാകുളം സ്വദേശി റബേക്ക ജോസഫാണ് ഹര്‍ജി നല്‍കിയത്.
കേസ് പരിഗണിയ്ക്കുന്നത് വരെ വനംവകുപ്പിന്റെ സംരക്ഷണയില്‍ ആനയെ സൂക്ഷിക്കണമെന്ന് ഇന്നലെ കോടതി നിര്‍ദേശിച്ചിരുന്നു. മയക്കം വിട്ടുണരുന്ന കാട്ടാനയെ സൂക്ഷിക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങളടക്കം വനംവകുപ്പ് അറിയിച്ചതോടെയാണ് ഹൈക്കോടതി നിര്‍ദേശം മാറ്റി. തുടര്‍ന്ന് അരിക്കൊമ്പനെ തമിഴ്നാട് വനം വകുപ്പ് കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ എത്തിച്ചു. എന്നാല്‍ തുറന്നു വിട്ടില്ല. ഇന്ന് കോടതിയില്‍ നിന്നുള്ള വിധി വന്നതിന് ശേഷം ഇത് സംബന്ധിച്ച് തീരുമാനമെടുക്കും.
അരിക്കൊമ്പന്‍ വീണ്ടും തമിഴ്നാട്ടിലെ ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് ഞായറാഴ്ച പുലര്‍ച്ചെ മയക്കുവെടി വച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തില്‍ ഇറങ്ങിയപ്പോള്‍ വനംവകുപ്പ് ആനയെ മയക്കുവെടി വയ്ക്കുകയായിരുന്നു. തുടര്‍ന്ന് അനിമല്‍ ആംബുലന്‍സില്‍ കയറ്റിയ അരിക്കൊമ്പനെ 200 കിലോമീറ്റര്‍ ദൂരം പിന്നിട്ടാണ് കളക്കാട് എത്തിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26