'എല്ലാവരുടെയും പ്രാര്‍ത്ഥനകൊണ്ട് എല്ലാം നല്ലതുപോലെ നടന്നു'; ബിനു അടിമാലി ആശുപത്രി വിട്ടു

'എല്ലാവരുടെയും പ്രാര്‍ത്ഥനകൊണ്ട് എല്ലാം നല്ലതുപോലെ നടന്നു'; ബിനു അടിമാലി ആശുപത്രി വിട്ടു

കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ബിനു അടിമാലി ആശുപത്രി വിട്ടു. ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയുള്ളത് കൊണ്ട് എല്ലാം നല്ലതുപോലെ നടന്നുവെന്നും ബിനു മാധ്യമങ്ങളോട് പറഞ്ഞു. കാലിന് എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് കാലിന് കുഴപ്പമില്ല. ഞാന്‍ നടന്നല്ലേ കാറില്‍ കയറിയതെന്നും എല്ലാവരും സപ്പോര്‍ട്ട് ചെയ്തുവെന്നും ബിനു പറഞ്ഞു.

കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹന അപകടത്തിലാണ് ബിനു അടിമാലിക്കും പരിക്കേറ്റത്. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ തൃശൂര്‍ കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിലാണ് സുധി മരിച്ചത്. വടകരയില്‍ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്റെ കാര്‍ എതിരെവന്ന പിക്കപ്പ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ ഉടന്‍ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സുധിക്കൊപ്പം കാറിലുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് കുഞ്ഞുമോന്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. അപകട സമയത്ത് മുന്നിലെ സീറ്റിലാണ് സുധി ഇരുന്നത്. ഉല്ലാസ് അരൂര്‍ ആണ് വാഹനം ഓടിച്ചിരുന്നത്.

കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ ഇന്നലെ വിജയകരമായി പൂര്‍ത്തിയായിരുന്നു. കൊച്ചി അമൃത ആശുപത്രിയിലാണ് ഒന്‍പതു മണിക്കൂറുകളോളം നീണ്ടു നിന്ന ശസ്ത്രക്രിയ നടത്തിയത്.

സിനിമ, ടെലിവിഷന്‍ കോമഡി ഷോകളിലൂടെയാണ് കൊല്ലം സുധി മലയാളികള്‍ക്ക് പരിചിതനാകുന്നത്. 2015 ല്‍ കാന്താരി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര മേഖലയിലെത്തിയ സുധി കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പ്പാപ്പ, ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്‍ എന്നിവയടക്കം നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.