വ്യാജരേഖ കേസ്: കെ. വിദ്യയെ 14 ദിവസം റിമാന്‍ഡ് ചെയ്തു; ജാമ്യാപേക്ഷ 24 ന് പരിഗണിക്കും

വ്യാജരേഖ കേസ്: കെ. വിദ്യയെ 14 ദിവസം റിമാന്‍ഡ് ചെയ്തു; ജാമ്യാപേക്ഷ 24 ന് പരിഗണിക്കും

പാലക്കാട്: മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി നേടിയതിന് അറസ്റ്റിലായ മുന്‍ എസ്.എഫ്.ഐ നേതാവ് കെ. വിദ്യ റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് വിദ്യയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു . വിദ്യയുടെ ജാമ്യാപേക്ഷ 24 ന് പരിഗണിക്കും.

പൊലീസിന് കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. വിദ്യ നിര്‍മിച്ചു എന്ന് പറയുന്ന വ്യാജ രേഖയുടെ ഒറിജിനല്‍ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പകര്‍പ്പ് മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. അതിനാല്‍ വിദ്യയെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു.

രാഷ്ട്രീയ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്നാണ് പ്രതി ഭാഗത്തിന്റെ വാദം. തീവ്രവാദിയെ കൊണ്ടുനടക്കുന്നതു പോലെയാണ് മാധ്യമങ്ങള്‍ക്ക് വേണ്ടി വിദ്യയെ പൊലീസ് കൊണ്ടു നടക്കുന്നത്. ഒരു തരത്തിലും തെറ്റ് ചെയ്തിട്ടില്ല.

അക്കാഡമിക് തലത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയ വിദ്യയ്ക്ക് ഇതിന്റെയൊന്നും ആവശ്യമില്ല. മാധ്യമങ്ങള്‍ക്ക് വേണ്ടിയായിരുന്നു പൊലീസിന്റെ കാട്ടിക്കൂട്ടലുകള്‍. ഇതിന് ഒരു തരത്തിലും കോടതി അംഗീകാരം കൊടുക്കരുതെന്നും പ്രതിഭാഗം വാദിച്ചു.

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനിയായ കെ.വിദ്യ. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്‌സ് കോളജിലെ മലയാളം ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ നിയമനം ലഭിക്കാന്‍ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് കേസ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.