കോടതിക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണം: ഹൈക്കോടതി

കോടതിക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണം: ഹൈക്കോടതി

കൊച്ചി: കോടതിക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്ന് ഹൈക്കോടതി. ഉത്തരവാദിത്വമുള്ള മാധ്യമപ്രവര്‍ത്തന രീതി കോടതി റിപ്പോര്‍ട്ടിങ്ങില്‍ അവലംബിക്കേണ്ടതുണ്ട്. വാദത്തിനിടെ ജഡ്ജി വാക്കാല്‍ നടത്തുന്ന പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ നീതീകരിക്കാനാവാത്ത അഭിപ്രായ പ്രകടനം നടത്തുന്നത് ഹര്‍ജിക്കാരുടെ അന്തസിനെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ വിധി ന്യായത്തിലാണ് ജസ്റ്റിസുമാരായ എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, സി.പി മുഹമ്മദ് നിയാസ് എന്നിവര്‍ പരാമര്‍ശം നടത്തിയത്. അക്കാഡമിക് കാര്യങ്ങള്‍ക്ക് മറ്റു കാരണങ്ങള്‍ കൊണ്ട് മാധ്യമ ശ്രദ്ധ കിട്ടുന്ന സംഭവങ്ങള്‍ ആശങ്കപ്പെടുത്തും വിധം കൂടുകയാണ്. കോടതിക്ക് ഇത്തരം അവസരങ്ങളില്‍ നിരന്തരമായുണ്ടാവുന്ന, വഴിതെറ്റിക്കുന്ന മാധ്യമ ചര്‍ച്ചകളെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളെയും നേരിടേണ്ടി വരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ ഇത്തരം ചര്‍ച്ചകളിലേക്ക് പോവരുതെന്ന് വീണ്ടും പറയേണ്ടി വരുന്നത് ഇതിനാലാണ്. നീതിന്യായ നടത്തിപ്പില്‍ തടസങ്ങളില്ലാതെ പ്രവര്‍ത്തിക്കാനും നിയമവാഴ്ച മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കാനും ഇതിലൂടെ കഴിയും.

വാദത്തിനിടെ ജഡ്ജി വാക്കാല്‍ നടത്തുന്ന പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ നീതീകരിക്കാനാവാത്ത അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതിലൂടെ ഹര്‍ജിക്കാരുടെ മാനത്തിനുണ്ടാവുന്ന കോട്ടത്തെ അവഗണിക്കാന്‍ മാധ്യമങ്ങള്‍ക്കാവില്ല. ജഡ്ജി കോടതിയില്‍ പറയുന്ന എല്ലാ അഭിപ്രായവും കേസില്‍ അദ്ദേഹത്തിന്റെ നിലപാടല്ല വ്യക്തമാക്കുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്നെ അടുത്തിടെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശം ഭരണകൂടത്തിന്റെയോ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റു സ്വകാര്യ സംവിധാനങ്ങളുടെയോ പ്രവര്‍ത്തനത്തിലൂടെ സ്വന്തം മാനത്തിനു കോട്ടം തട്ടാതിരിക്കാനുള്ള അവകാശം കൂടി ഉള്‍പ്പെടുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.